തിരുവനന്തപുരം കോർപറേഷൻ, ജില്ലാ കോടതി, സി ഇ ടി എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ പൈപ്പ് ബോംബ് സ്ഫോടനം ഉണ്ടാകുമെന്നാണ് കഴിഞ്ഞദിവസം രാത്രി അജ്ഞാത വിലാസത്തിൽ നിന്ന് അയച്ചിരിക്കുന്ന ഇമെയിൽ സന്ദേശത്തിലെ പരാമർശം. ഡിറ്റനേറ്റർ ഉപയോഗിച്ചുകൊണ്ട് മൂന്നിടങ്ങളിലും സ്ഫോടനം നടത്തുമെന്നും അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതികാരമാണ് കാരണമെന്നും സന്ദേശത്തിൽ പരാമർശം ഉണ്ട്. പൊലീസും ബോംബ് സ്ക്വാഡും മൂന്നിടങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Also Read- വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം; തിരുവനന്തപുരം നഗരത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം
advertisement
അതേസമയം രാത്രി ഏഴരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിയെ ശംഖുമുഖത്തെ എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് റോഡ് മാർഗം അദ്ദേഹം രാജ്ഭവനിൽ എത്തും. ഈ പശ്ചാത്തലത്തിൽ ശംഖുമുഖം മുതൽ രാജ്ഭവൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ തീർത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് രാത്രി 10 മണി വരെ നിയന്ത്രണമേർപ്പെടുത്തിയതിന് പുറമേ വാഹന പാർക്കിങും കർശനമായി നിരോധിച്ചു.
പ്രധാനമന്ത്രി തങ്ങുന്ന രാജ്ഭവൻ പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പൊലീസിന്റെയും സി ആർ പി എഫിന്റെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ എസ്പിജിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തേക്ക് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ എത്തും എന്നാണ് സൂചന. തുറമുഖത്തെ അതീവ സുരക്ഷാ മേഖലയിൽ സജ്ജമാക്കിയിരിക്കുന്ന ഹെലി പാഡിലേക്ക് പാങ്ങോട് സൈനിക ക്യാമ്പിലെ ഗ്രൗണ്ടിൽനിന്നാകും പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ പുറപ്പെടുക. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്റ്ററിനെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രണ്ട് സേന ഹെലികോപ്റ്ററുകൾ അനുഗമിക്കും. വിഴിഞ്ഞം തീരമേഖലയിൽ കോസ്റ്റ് ഗാർഡിനും മറൈൻ എൻഫോഴ്സ്മെന്റിനും പുറമേ നാവികസനയും സുരക്ഷ ഉറപ്പാക്കും. പദ്ധതി പ്രദേശത്ത് വ്യോമ നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ്.