ക്ലിഫ് ഹൌസിൽവെച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരി ആരോപിച്ചത്. എന്നാൽ സിബിഐ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി പരാമർശിക്കുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് വ്യക്തമായി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സോളാർ പീഡനക്കേസിൽ എ.പി.അബ്ദുല്ലക്കുട്ടിക്കും ഉമ്മൻചാണ്ടിക്കും ക്ലീൻ ചിറ്റ് നൽകിയതോടെ ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച മുഴുവൻ കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി. നേരത്തെ കേസിലുള്‍പ്പെട്ട കെ. സി. വേണുഗോപാലിനും എ. പി. അനിൽകുമാറിനും ഹൈബി ഈഡനും അടൂർ പ്രകാശിനും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
advertisement
സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് ആറു കേസുകൾ രജിസ്റ്റർ ചെയ്താണ് സിബിഐ അന്വേഷണം നടത്തിവന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽവച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.
അതേസമയം ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കേസിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കൾക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. പോലീസ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്. വൈര്യനിര്യാതന ബുദ്ധിയോടെയാണ് സോളാർ കേസ് സി ബി ഐ യ്ക്ക് വിട്ടതെന്ന് വി ഡി സതീശൻ പറഞ്ഞു.
സി പി എം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സി ഇബിക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത് എന്നും വി ഡി സതീശൻ ചോദിച്ചു.
