സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതി. സിൽവർ ലൈൻ പദ്ധതിയുടെ പ്രാരംഭ നടപടികൾക്കുള്ള അനുമതി കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ വച്ചിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയപാതാവികസനം, മലയോരഹൈവേ, തീരദേശപാത, വയനാട് തുരങ്കപാത, വാട്ടർമെട്രോ, സിറ്റി ഗ്യാസ്, ജലപാതാ വികസനം, ലൈഫ് പദ്ധതി, വൈദ്യുത പദ്ധതികൾ, കൊച്ചി - പാലക്കാട്, കൊച്ചി - മംഗലാപുരം വ്യവസായ ഇടനാഴികൾ, കാരുണ്യ, സഹകരണരംഗത്തെ വിവിധ സ്ഥാപനങ്ങൾ പദ്ധതി, വിദ്യാഭ്യാസരംഗത്തെ പദ്ധതി, പൊതുമേഖല സ്ഥാപനങ്ങളുടെ നവീകരണം, ഐടി പദ്ധതികൾ, കെഫോൺ, സ്റ്റാർട്ട് അപ്പ് മിഷൻ, ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾ തുടങ്ങി പിണറായി സർക്കാരിന്റ കാലത്ത് തുടങ്ങിയതും പൂർത്തീകരിച്ചതും നിലവിൽ പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ചും സന്ദേശത്തിൽ മുഖ്യമന്ത്രി പറയുന്നു.
advertisement
ജനകീയവും വികസനോന്മുഖവുമായ കര്‍മ്മ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതിലെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ ഭരണത്തുടര്‍ച്ചയെന്ന് ലേഖനത്തിൽ മുഖ്യമന്ത്രി പറയുന്നു. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണു തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ മുന്നോട്ടുവെച്ചിരുന്നത്. 765 ഓളം ഇനങ്ങളില്‍ നടപടികള്‍ വിവിധ ഘട്ടങ്ങളില്‍ എത്തിക്കാന്‍ ആദ്യവര്‍ഷം തന്നെ കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ 2 ന് ജന സമക്ഷം അവതരിപ്പിക്കുന്നുണ്ട്.
കൃഷിക്കാരുടെ വരുമാനം 50 ശതമാനം വര്‍ദ്ധിപ്പിക്കാനും പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായ മേഖലയില്‍ ചുരുങ്ങിയത് 10,000 കോടി രൂപയുടെ എങ്കിലും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും കേരളത്തെ ഇലക്ട്രോണിക് ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബാക്കി വളര്‍ത്താനും ഭക്ഷ്യസംസ്കരണം ഉള്‍പ്പെടെയുള്ള മൂല്യവര്‍ദ്ധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനും സഹായകമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
കൊച്ചി-പാലക്കാട്, കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴികള്‍, തിരുവനന്തപുരം ക്യാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ് മെന്റ് പദ്ധതി, സില്‍വര്‍ ലൈന്‍ എന്നീ നാലു സുപ്രധാന പശ്ചാത്തല സൗകര്യ പദ്ധതികള്‍ ഈ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവ പൂര്‍ത്തീകരിക്കും. വൈദ്യുതി ക്ഷാമം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാന്‍ 10,000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കും.
പൂര്‍ണമായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വയോജനക്ഷേമം ഉറപ്പുവരുത്താനും സാധാരണ കുട്ടികള്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങളും മുന്നേറുന്നു. ‘കാരുണ്യ’ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള കിടത്തി ചികിത്സ സൗജന്യമായി നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് 2 ലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുക, ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുക, വിശപ്പുരഹിത കേരളം പരിപൂര്‍ണ്ണ യാഥാര്‍ത്ഥ്യമാക്കുക, സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുക, എല്ലാവര്‍ക്കും
ഭൂമിയും വീടും കുടിവെള്ളവും ലഭ്യമാക്കുക എന്നീ കാര്യങ്ങള്‍ ചെയ്ത് സാമൂഹ്യ ക്ഷേമ നടപടികളില്‍ കേരള മാതൃകയെ ഉത്തരോ ത്തരം ഉയര്‍ത്താനാണുദ്ദേശിക്കുന്നതെന്നും ലേഖനത്തിൽ മുഖ്യമന്ത്രി പറയുന്നു.