എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ ഒപ്പം കാറില്‍ സഞ്ചരിച്ചതില്‍തെറ്റില്ലെന്ന് വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തിലെ ചടങ്ങിന്റെ വേദിയിലേക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എത്തിയത്. ഈ സംഭവത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, താനായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലെന്ന് പ്രതികരിച്ചിരുന്നു. ഇതിനെ വിമർശിച്ച മുഖ്യമന്ത്രി, ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും തന്റെ നിലപാട് ഇതാണെന്നും അത് ശരിയായ നിലപാട് തന്നെയാണ് എന്നാണ് ഇപ്പോഴും കരുതുന്നതെന്നും പ്രതികരിച്ചു. ബിനോയ് വിശ്വം കാറിൽ കയറ്റില്ല എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടായിരിക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
advertisement
അതേസമയം സിപിഐ ചതിയൻ ചന്തുവാണ് എന്ന വെള്ളാപ്പള്ളിയുടെ പരാമർശം മുഖ്യമന്ത്രി തള്ളി. ഇടത് മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് സിപിഐ എന്നും അവരുമായി ഊഷ്മഷമായ ബന്ധമാണ് ഉള്ളതെന്നും അവർ ഏതെങ്കിലും തരത്തിലുള്ള ചതിയോ വഞ്ചനയോ കാണിക്കുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് താനാണോ എന്നു തീരുമാനിക്കേണ്ടതു പാര്‍ട്ടിയാണെന്നും അതു പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹൈക്കോടതി നിരീക്ഷണത്തിലാണ് ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടക്കുന്നതെന്നും അതിൽ ഒരു തരത്തിലുള്ള ഇടപെടലും മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുന്നില്ലെന്നും .ചില ആരോപണങ്ങൾക്കു മറുപടി പറയാൻ കഴിയാതെ വരുമ്പോഴാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
