അതേസമയം, ബിജെപിയിൽ ചേരാൻ ഇ.പി ജയരാജന്‍ ചർച്ച നടത്തിയെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. ജയരാജനെതിരെ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തെറ്റായ പ്രചാരണം ആണെന്നും, ഇതിനു പിന്നിൽ ശക്തമായ ഗൂഢാലോചന ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ബിജെപിയിലേക്ക് പോകാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം തളളി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തുവന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ചേർന്ന് തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം ഇ.പി ജയരാജന്‍ ശരിവെച്ചു. തന്റെ മകന്റെ ഫ്ലാറ്റിലെത്തി ജാവേദക്കര്‍ കണ്ടുവെന്നും വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും ഇപി ചോദിച്ചു.
advertisement
'എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കും' കേരളത്തിൽ ബിജെപി ഒരു മണ്ഡലത്തിലും രണ്ടാമത് പോലും വരില്ല; മുഖ്യമന്ത്രി
ലോക്സഭ തെരെഞ്ഞെടുപ്പില്‍ കേരളം എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരെ രാജ്യത്ത് ജനമുന്നേറ്റം ഉണ്ടാകും. കേരളത്തിൽ ബിജെപിക്ക് ഒരു മണ്ഡലത്തിലും രണ്ടാമത് പോലും വരാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയും യുഡിഎഫും കേരള വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. അതിനെതിരെയുള്ള ശക്തമായ വികാരം ജനങ്ങൾ പ്രകടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.