''എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിന് ആക്രമിക്കാൻ പോവുകയായിരുന്നു. വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു'' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ബോഡി ഷെയിമിങ് പരാമര്‍ശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകും. പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആൻ്റ് വാർഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ് എൻ്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട് എന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന പ്രയോഗം. മുഖ്യമന്ത്രിയുടെ വാക്കുകൾ ഉയരക്കുറവിനെ പരിഹസിച്ചതാണെന്നാണ് പ്രതിപക്ഷ ആക്ഷേപം. അതിനാൽ പ്രയോഗം നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനാണ് പ്രതിപക്ഷ തീരുമാനം.
advertisement
മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കലി ഇൻകറക്ടായ പരാമർശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ഉയരം കുറഞ്ഞവരെ മുഖ്യമന്ത്രിക്ക് പുച്ഛമാണോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. യുഡിഎഫ് സമരം വിജയിക്കുന്നത് കണ്ട് മുഖ്യമന്ത്രിക്ക് വിറളി പിടിച്ചെന്നും മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിന് മുൻപ് സ്വന്തം വീട്ടിലുള്ളവരുടെ കാര്യം പരിശോധിക്കണമെന്നും നജീബ് കാന്തപുരം പറഞ്ഞു.