കേരളം പിടിക്കാൻ നിർണായക ഇടപെടലുമായി കോൺഗ്രസ് ഹൈക്കമാന്റ്. തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുന്ന പാർട്ടിയെ സംഘടനാതലത്തിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നീക്കം.
തുടർച്ചയായി രണ്ട് തവണ പ്രതിപക്ഷത്ത് ഒതുങ്ങേണ്ടി വന്ന മുന്നണിയെ അധികാരത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർണായക ഇടപെടലിന് ഹൈക്കമാന്റ് തയ്യാറെടുക്കുന്നത്. ഈ നീക്കങ്ങളുടെ ഭാഗമായി ബിഹാറിൽ രാഹുൽ ഗാന്ധി നയിച്ച വോട്ട് ചോരി യാത്രയ്ക്ക് സമാനമായി സംസ്ഥാനത്തെ 14 ജില്ലകളിലും കോൺഗ്രസ് ഹൈക്കമാന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പര്യടനം നടത്താനുള്ള കൂടിയാലോചനകളാണ് പുരോഗമിക്കുന്നത്.
advertisement
പാർട്ടിയുടെ താര പ്രചാരകരായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംയുക്തമായി പര്യടനം നയിച്ചേക്കും എന്നാണ് സൂചന. ഇവർക്ക് പുറമേ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, സച്ചിൻ പൈലറ്റ് തുടങ്ങിയവരും നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങളിൽ സംസ്ഥാനത്ത് സജീവമാകും.
രാഹുലും പ്രിയങ്കയും നേരിട്ട് നയിക്കുന്ന പര്യടനത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ഈ മാസം അവസാനവാരം കെപിസിസി നേതൃയോഗം ചേരും. പാർട്ടിയേയും പോഷക സംഘടനകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തെ അതിജീവിക്കാനും ഹൈക്കമാൻഡ് മേൽനോട്ടം വഹിക്കുന്ന താര പ്രചാരകരുടെ പര്യടനത്തിന് സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.