ഒരു സ്ത്രീയെന്ന നിലയിൽ എല്ലാ വിയോജിപ്പുകളും നിലനിർത്തി കൊണ്ട് തന്നെ മേഴ്സിക്കുട്ടിയമ്മയോട് ഐക്യപ്പെടാതിരിക്കാനാവില്ലെന്ന് അവർ കുറിച്ചു. മേഴ്സിക്കുട്ടിയമ്മയെ 'അണ്ടിക്കുഞ്ഞമ്മയെന്നും' അണ്ടിയാപ്പീസിൽ പൊക്കൂടേയെന്നും ചോദിച്ചാണ് സാമൂഹ്യമാധ്യമങ്ങളിൽ ഒരു വിഭാഗം നേരിട്ടത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ എൻ കെ പ്രേമചന്ദ്രനും മേഴ്സിക്കുട്ടിയമ്മയും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് സോഷ്യൽമീഡിയയിൽ മന്ത്രിക്കെതിരെ ആക്രമണം ഉണ്ടായത്.
പത്മജ വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റ്,
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ്റെ സഹോദരൻ ശ്രീ. മുരളീധരൻ വടകര മണ്ഡലത്തിൽ ജനവിധി തേടിയപ്പോൾ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആ മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്നു. പ്രചരണത്തിൻ്റെ തിരക്കിനിടയിൽ സുഹൃത്തും RMP നേതാവുമായ K K രമയുടെ വീട് സന്ദർശിക്കാൻ അവസരം ലഭിച്ചു.
advertisement
ടി.പി ചന്ദ്രശേഖരൻ്റെ മരണത്തിന് ശേഷം ആ തിരഞ്ഞെടുപ്പിനിടയിൽ പോലും തികച്ചും മനുഷ്യത്വ വിരുദ്ധമായ വ്യക്തിഹത്യകളാണ് K K രമ എന്ന പൊതുപ്രവർത്തകയ്ക്ക് CPM നേതാക്കന്മാരിൽ നിന്നും അണികളിൽ നിന്നും നേരിടേണ്ടി വന്നത്. രാത്രി വൈകി ഞാൻ രമയുടെ വീട്ടിൽ എത്തുമ്പോൾ ആ പരിസരത്തെ തെരുവ് വിളക്കുകളൊക്കെ CPM പ്രവർത്തകർ തകർത്ത സ്ഥിതിയാണ്. ടി.പിക്ക് ശേഷം രമയും അക്രമിക്കപ്പെടുമോ എന്ന ആശങ്കയാൽ RMP പ്രവർത്തകർക്ക് രാത്രി പുലരുവോളം ആ വീടിൻ്റെ പരിസരങ്ങളിൽ കാവൽ നിൽക്കേണ്ട അവസ്ഥയാണ് തിരഞ്ഞെടുപ്പിനിടയിലും ഉണ്ടായിരുന്നത്. ഏറ്റവും പൈശാചികമായ രീതിയിൽ ടി.പി യെ കൊന്നുകളഞ്ഞതിന് ശേഷവും അദ്ദേഹത്തിൻ്റെ ഭാര്യയെ നിന്ദ്യമായ ഭാഷയിൽ അവഹേളിക്കാൻ CPM ൻ്റെ സംസ്ഥാന നേതാക്കന്മാർക്ക് പോലും മടി തോന്നിയിട്ടില്ല.
സമാനമായിരുന്നു മൂന്നാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് രാഷ്ട്രീയമായി വിയോജിച്ചതിന് തോട്ടം തൊഴിലാളിയും പെൺപ്പിളെ ഒരുമെ നേതാവുമായ ഗോമതിക്ക് നേരിടേണ്ടി വന്നത്. അങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനും അഭിപ്രായം പറഞ്ഞതിൻ്റെയും പേരിൽ കേരളത്തിൽ അക്രമം നേരിടേണ്ടി വന്ന എത്രയോ സ്ത്രീകൾ. കമ്മ്യൂണിസ്റ്റ് മണ്ഡലങ്ങൾ എന്ന് അവർ അഹങ്കരിച്ചിരുന്ന മണ്ഡലങ്ങളിൽ തന്നെ അട്ടിമറി വിജയം നേടിയ കെ. ആർ ഗൗരിയമ്മ മുതൽ കോൺഗ്രസ് യുവനേതാവ് രമ്യ ഹരിദാസ് വരെ CPM അക്രമങ്ങൾ ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്നു..
ഒരു സ്ത്രീ എന്ന നിലയിൽ ഒരു കാരണവശാലും അംഗീകരിക്കാനാവുന്ന പ്രവണതയല്ലിത്. ഒരു കോൺഗ്രസുകാരി എന്ന നിലയിൽ എൻ്റെ പ്രസ്ഥാനം എത്ര പ്രകോപനങ്ങൾ ഉണ്ടായാലും സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ CPM നെ പിന്തുടരുത്. കാരണം ഇത് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കിയ പ്രസ്ഥാനമാണ്. സോണിയാ ഗാന്ധിയാണ് നമ്മുടെ അധ്യക്ഷ. ഒരു സ്ത്രീയെന്ന നിലയിൽ എല്ലാ വിയോജിപ്പുകളും നിലനിർത്തി കൊണ്ട് തന്നെ മേഴ്സിക്കുട്ടിയമ്മയോട് ഐക്യപ്പെടാതിരിക്കാനാവില്ല.
പത്മജ വേണുഗോപാൽ
കെ.പി.സി.സി വൈസ് പ്രസിഡന്റ്