2022 ഏപ്രിൽ 21-ന് പി.വി.ആർ. സിനിമാസിൽ സിനിമ കാണാനെത്തിയ കോഴിക്കോട് സ്വദേശി ശ്രീകാന്ത് ആണ് ഉപഭോക്തൃ കമ്മീഷന് പരാതി നൽകിയത്. പുറത്തുനിന്നുള്ള ഭക്ഷണം വിലക്കുന്നതിലൂടെ ഉയർന്ന വിലയ്ക്ക് തീയേറ്ററിനുള്ളിലെ കൗണ്ടറിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 450 രൂപ മുടക്കി 90 ഗ്രാം പോപ്‌കോണും 255 ഗ്രാം ചിക്കൻ ബർഗറുമാണ് അദ്ദേഹം അന്ന് വാങ്ങിയത്. ഇത് ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
എന്നാൽ, തങ്ങൾ നിയമപരമായാണ് പ്രവർത്തിക്കുന്നതെന്നും, സൗജന്യമായി ആർ.ഒ. ഫിൽട്ടർ ചെയ്ത കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ടെന്നും പി.വി.ആർ. കമ്മീഷനെ അറിയിച്ചു. ഭക്ഷണം വാങ്ങാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും, പുറത്തുനിന്നുള്ള ഭക്ഷണം വിലക്കുന്നത് സുരക്ഷ, ശുചിത്വം തുടങ്ങിയ കാരണങ്ങളാൽ സാധാരണമായ നടപടിയാണെന്നും അവർ വാദിച്ചു.
കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച്, പി.വി.ആറിന്റെ സേവനങ്ങളിൽ നിയമപരമായ കുറവുകളുണ്ടെന്ന് സ്ഥാപിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് കണ്ടെത്തി. എങ്കിലും, എല്ലാ ഉപഭോക്താക്കൾക്കും തടസ്സമില്ലാതെ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുമെന്ന് പി.വി.ആർ. നൽകിയ ഉറപ്പ് കർശനമായി പാലിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. കൂടാതെ, സൗജന്യ കുടിവെള്ളം ലഭ്യമാണെന്ന് അറിയിക്കുന്ന ബോർഡുകൾ തീയേറ്ററിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ ഇവ വൃത്തിയുള്ളതും ശുചിത്വമുള്ളതുമായിരിക്കണമെന്നും നിർദേശമുണ്ട്.