കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്ന് മേയർ എം അനിൽകുമാർ പ്രതികരിച്ചു. രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കി എന്നാണ് കോളേജ് അറിയിച്ചത്. ഇത് കൊച്ചി നഗരത്തോടുള്ള അനാദരവാണ്. ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്സ് ഓഫീസ് ഉദ്ഘാടന വേളയിലും ക്ഷണം ഉണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ തദ്ദേശസ്ഥാപനങ്ങളോടുള്ള അവഗണനയാണ് ഇതിൽ കാണുന്നതെന്നും മേയർ എം അനിൽകുമാർ ആരോപിച്ചു.
രാഷ്ട്രപതി മടങ്ങി
advertisement
നാലുദിവസത്തെ സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്.
ഗവർണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം മന്ത്രി വി എൻ വാസവൻ എന്നിവരുടെ നേതൃത്ത്വത്തിൽ വീമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി. ബെന്നി ബെഹനാൻ എം പി, അൻവർ സാദത്ത് എംഎൽഎ, പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടർ ജി പ്രിയങ്ക, ജില്ലാ പോലീസ് മേധാവി (എറണാകുളം റൂറൽ) എം ഹേമലത, സി ഒ 21 (കെ) എൻസിസി ബറ്റാലിയൻ കൊച്ചിൻ കേണൽ എൻ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു.
നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകിട്ടാണ് പ്രത്യേകവിമാനത്തിൽ രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് എത്തിയത്.
