രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എഎൻ ഷംസീർ നേരത്തെ പറഞ്ഞിരുന്നു. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിഷയം കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണമെന്നും അത്തരത്തിലൊന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്വകാര്യ വ്യക്തികളുടെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും സമിതിക്ക് അതിൽ നടപടിയെടുക്കാൻ കഴിയില്ല. നിയമസഭയുടെ പ്രവർത്തനങ്ങളിൽ സ്വകാര്യ വ്യക്തികൾക്ക് പങ്കില്ലാത്തതിനാൽ ഒരു എംഎൽഎ നൽകുന്ന പരാതി മാത്രമേ സമിതിക്ക് കൈമാറാൻ കഴിയൂ.
advertisement
സിപിഎം പ്രതിനിധി മുരളി പെരുനെല്ലി അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയിൽ എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ, കെ കെ ശൈലജ, എച്ച് സലാം എന്നിവരാണു സിപിഎം അംഗങ്ങൾ. സിപിഐയിൽനിന്ന് പി ബാലചന്ദ്രനും ജെഡിഎസ് അംഗമായി മാത്യു ടി തോമസും. യുഡിഎഫിൽ നിന്ന് റോജി എം ജോണും (കോൺഗ്രസ്) യു എ ലത്തീഫും (മുസ്‌ലിം ലീഗ്). കമ്മിറ്റി രാഹുലിനെ നീക്കണമെന്ന നിലപാട് സ്വീകരിക്കുകയും തീരുമാനം നിയമസഭ അംഗീകരിക്കുകയും ചെയ്താൽ സംസ്ഥാന നിയമസഭയിൽനിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും രാഹുൽ മാങ്കൂട്ടത്തിൽ.
കമ്മിറ്റി പരാതിക്കാരിൽനിന്ന് തെളിവെടുപ്പ് നടത്തി ശുപാർശയടക്കം നൽകുന്ന റിപ്പോർട്ട് സഭയിൽ വയ്ക്കും. തുടർന്ന് റിപ്പോർട്ടിലെ നിർദേശം പ്രമേയമായി മുഖ്യമന്ത്രി സഭയിൽ കൊണ്ടുവരണം. പ്രമേയത്തിൽ താക്കീതോ സസ്പെൻഷനോ പുറത്താക്കലോ ശുപാർശയായി വരാം. ഇതു നിയമസഭ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും. എംഎൽഎ സ്ഥാനത്തിനുനിന്നു പുറത്താക്കിയാലും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു തടസ്സമില്ല. ഈ മാസം 20നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
Summary: A formal complaint has been submitted to the Legislative Assembly Speaker seeking the disqualification of Rahul Mamkootathil. Vamanapuram MLA D.K. Murali filed the complaint with Speaker A.N. Shamseer. The Speaker has forwarded the complaint to the Legislative Secretariat for detailed examination. In his complaint, the MLA has demanded the removal of Rahul Mamkootathil from the Assembly, citing his involvement as an accused in several cases related to sexual harassment.
