ഇന്നലെ എം.വിജയകുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനം ഇന്ന് ഏര്യാ കമ്മിറ്റി തെരഞ്ഞെടുപ്പിലേക്കു കടന്നതോടെയാണ് സംഘർഷമുണ്ടായത്. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗമായ എഫ്. നഹാസിനെ ഒഴിവാക്കി. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഇടവ ഗ്രാമ പഞ്ചായത്ത് അംഗവുമായ റിയാസ് വഹാബിനെ ഉൾപ്പെടുത്തിയില്ല. നിലവിലെ ഏരിയ സെക്രട്ടറി രാജീവിൻ്റെ മകൻ ലെനിൻ, മുൻ ഏരിയ സെക്രട്ടറി സുന്ദരേശൻ്റെ മകൾ സ്മിത സുന്ദരേശൻ, ഡിവൈഎഫ്ഐ ഏരിയ പ്രസിഡൻ്റ് സൂരജ് എന്നിവരെ പുതുതായി കമ്മിറ്റിയിൽ എടുത്തു.
advertisement
ഇത് പ്രതിനിധികൾ ചോദ്യം ചെയ്തു. നഹാസിനെയും റിയാസിനെയും ഒഴിവാക്കാനാണ് തീരുമാനമെങ്കിൽ വോട്ടെടുപ്പ് വേണമെന്നായിരുന്നു ആവശ്യം. എട്ടു പേർ മത്സരിക്കാൻ തയാറായി. വോട്ടെടുപ്പിലേക്കു പോകാൻ കഴിയില്ലെന്ന് നേതൃത്വം നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. പുറത്തു നിന്ന പ്രവർത്തകർ സമ്മേളന ഹാളിലേക്ക് ഇടിച്ചു കയറി. റെഡ് വോളൻ്റിയർമാർ ഇവരെ തടഞ്ഞതോടെ പ്രവർത്തകർ തമ്മിൽത്തല്ലായി.
അതുൽ ,അബിൻ, അഖിൽ, വിഷ്ണു തുടങ്ങി നിരവധി പ്രവർത്തകർക്കു പരിക്കേറ്റു. പ്രവർത്തകരുടെ പ്രതിഷേധം സംസ്ഥാന നേതാക്കളായ എം.വിജയകുമാറും കടകംപള്ളി സരേന്ദ്രനുമിരുന്ന ഡയസിലേക്കും നീണ്ടു. എന്നാൽ സംഘർഷ വാർത്തകൾ സി പി എം നേതൃത്വം നിഷേധിച്ചു.
സംഘർഷത്തിനൊടുവിൽ പുതിയ കമ്മിറ്റിയും ജില്ലാ സമ്മേളന പ്രതിനിധികളേയും പ്രഖ്യാപിച്ച് സമ്മേളനം പിരിഞ്ഞു. ഏറെ നാളായി വർക്കലയിലെ പാർട്ടിയിലുണ്ടായിരുന്ന ഭിന്നതയാണ് തമ്മിലടിയിൽ കലാശിച്ചത്.
