ഡിവൈഎഫ്ഐയുടെ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസ്സിനെയും അദ്ദേഹം അഭിനന്ദിച്ചുവെന്നും വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും ശശി തരൂർ പറഞ്ഞതായി എ എ റഹീം പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികൾക്കായി യാത്ര ഉള്ളതിനാൽ മവാസോയിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന് അദ്ദേഹം അസൗകര്യം അറിയിച്ചതായും റഹീം പറയുന്നു.
മാർച്ച് 1, 2 തീയതികളിലാണ് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആഫ്രിക്കൻ ഭാഷയായ സ്വാഹിലിയിൽ നിന്നെടുത്ത 'മവാസോ' എന്ന വാക്കിനർത്ഥം "ആശയങ്ങൾ" എന്നാണ്. വിവിധ വകുപ്പ് മന്ത്രിമാർ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, വികെസി ഗ്രൂപ്പ് സ്ഥാപകൻ വി കെ സി മമ്മദ് കോയ, കേരളത്തിൽ നിന്നുള്ള പ്രമുഖ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരായ ജോയ് സെബാസ്റ്റ്യൻ, റമീസ് അലി, വിമൽ ഗോവിന്ദ്, ദേവിക ചന്ദ്രശേഖരൻ, സജീഷ് കെ വി, അഫ്സൽ സാലു, ജിസ് ജോർജ്, രജിത് രാമചന്ദ്രൻ തുടങ്ങി നിരവധിപ്പേർ പരിപാടിയിൽ അതിഥികളായെത്തും.
advertisement
കേരളത്തിലെ യുവാക്കളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കി ലോകനിലവാരത്തിലേക്കുള്ള ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും യുവജനങ്ങളുടെ മനസ് പാകപ്പെടുത്തി അവർക്ക് പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ഈ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിവൈഎഫ്ഐ പറയുന്നു.
പിച്ചിങ് മത്സരങ്ങൾ, സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട വർക് ഷോപ്പുകൾ, വിദഗ്ധരുടെ സംഭാഷണങ്ങളും പാനൽ ചർച്ചകളും, വിവിധ സ്റ്റാർട്ടപ്പ് ഉല്പന്നങ്ങളെയും/ സേവനങ്ങളേയും പരിചയപ്പെടുത്തുന്ന എക്സിബിഷൻ ബൂത്തുകൾ എന്നിവ രണ്ടു ദിവസമായി നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകും. പിച്ചിങ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഞ്ചു ടീമുകൾക്ക് അര ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. 2015 ന് ശേഷം സ്ഥാപിച്ച 45 വയസിനു താഴെയുള്ള സ്റ്റാർട്ടപ്പ് ഉടമകൾക്ക് നേരിട്ടോ സുഹൃത്തുക്കൾക്ക് അവർഡിനായി വെബ്സൈറ്റ് വഴി നോമിനേഷൻ സമർപ്പിക്കാം.