ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നീ രണ്ടു ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ നീക്കം ചെയ്തു.
അഡീഷണൽ സിഇഒ പി.ബി. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംഭവവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ജയ്‌സൽ പി അസീസിനെ നേരത്തെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.
സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ബിജെപിയുടെ സീൽ വന്നത്. ബിജെപി മുൻപ് കമ്മീഷന് നൽകിയിരുന്ന ഒരു കത്തിന്റെ ഫോട്ടോകോപ്പി മതിയായ സൂക്ഷ്മപരിശോധനയില്ലാതെ മറ്റ് പാർട്ടികൾക്ക് അയച്ചു കൊടുത്തതാണ് ഇത്തരമൊരു പിഴവിന് കാരണമായതെന്നാണ് കമ്മീഷന്റെ വിശദീകരണം.
advertisement
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വലിയ ജാഗ്രതക്കുറവും ക്ലറിക്കൽ പിഴവുമാണ് ഈ വിവാദത്തിന് പിന്നിലെന്നാണ് അന്വേഷണ റിപ്പോർട്ട്.
ഏപ്രിൽ 9-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത് രാഷ്ട്രീയ വിവാദമായി.
ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ കമ്മീഷൻ്റെ നടപടി.
