'എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽവെച്ച് അവർ മകനെ പരിചയപ്പെടുകയും ഫോൺനമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവൻ ഫോൺ എടുത്തില്ല. ഇവർ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവർ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.'- ഇ.പി 'വീണ്ടും വിവാദം' എന്ന അധ്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇ പി ജയരാജന്റെ ആത്മകഥയിൽ സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനമുണ്ട്. വൈദേകം റിസോർട്ട് വിവാദം ഉയർന്നപ്പോൾ ബന്ധപ്പെട്ടവർ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ല. പി ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലർ ചെയ്തതെന്നും വിമർശനം. ദിവസങ്ങളോളം വാർത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കിൽ വ്യക്തിപരമായ അധിക്ഷേപം നിലക്കുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
അതേസമയം ഇ പി ജയരാജനെ പുകഴ്ത്തിക്കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇതാണെന്റെ ജീവിതം’ പ്രകാശനം ചെയ്തത്. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് പുസ്തകമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ പി സ്വീകരിച്ചത്. കൊല്ലാനുദ്ദേശിച്ചായിരുന്നു ജയരാജന് നേരെയുണ്ടായ വെടിവെപ്പ്. വെടിയുണ്ടയുടെ അംശങ്ങൾ ഇപ്പോഴും കഴുത്തിൽ പേറി കൊണ്ടാണ് ജയരാജൻ ജീവിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൂത്തുപറമ്പ് വെടിവെപ്പ്, വധശ്രമങ്ങൾ, ഉമ്മൻ ചാണ്ടി ഭരണകാലത്തെ നിയമസഭ പ്രക്ഷോഭങ്ങൾ, മന്ത്രി, എം.എൽ.എ എന്ന നിലയിൽ ഉണ്ടായ അനുഭവങ്ങൾ, ജയിൽവാസം, എ.കെ.ജിയും അഴീക്കോടൻ രാഘവനും അടക്കമുള്ള നേതാക്കളുമൊത്തുള്ള ഓർമകൾ, നക്സലൈറ്റ് വർഗീസുമായുള്ള ആത്മബന്ധം തുടങ്ങിയവ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.
കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കഥാകൃത്ത് ടി പത്മനാഭന് ആദ്യ കോപ്പി നൽകി. ഇ പി ജയരാജൻ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും ഒട്ടേറെ സൗഹൃദങ്ങൾക്ക് ഉടമയാണെന്നും പുസ്തകം ഏറ്റുവാങ്ങി ടി പത്മനാഭൻ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷതവഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഗോവ മുന്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എം വി ശ്രേയാംസ്‌കുമാര്‍, എന്‍ ചന്ദ്രന്‍, എം പ്രകാശന്‍, കെ വി സുമേഷ് എംഎൽഎ എന്നിവർ സംസാരിച്ചു.
