നികുതി അടയ്ക്കുന്നത് ഫ്ലാറ്റ് ഉടമകളാണെന്നും ചൂണ്ടിക്കാട്ടി മരട് നഗരസഭയുടെ നോട്ടീസിന് ആല്‍ഫ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ മറുപടി കത്ത് നല്‍കി.
ഫ്ലാറ്റുകള്‍ ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി മരട് നഗരസഭ നല്‍കിയ നോട്ടീസ് കാലാവധി ഇന്ന് അവസാനിക്കവെയാണ് ആല്‍ഫ ഫ്ലാറ്റിന്‍റെ നിര്‍മ്മാതാക്കള്‍ മറുപടി കത്ത് നല്‍കിയത്. ഫ്ലാറ്റുകള്‍ നിയമാനുസൃതമായാണ് വിറ്റതെന്നും വിഷയത്തില്‍ ഇനി ഉത്തരവാദിത്തമില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. നികുതി അടയ്ക്കുന്നത് ഫ്ലാറ്റ് ഉടമകളാണ്. അതുകൊണ്ടുതന്നെ എന്തിനാണ് നിര്‍മ്മാണം നടത്തിയവര്‍ക്ക് നോട്ടീസ് നല്‍കിയതെന്ന ചോദ്യവും മറുപടിക്കത്തില്‍ ഉന്നയിക്കുന്നു.
advertisement
എന്നാൽ, ഫ്ലാറ്റ് നിര്‍മാതാക്കളുടെ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമസക്കാര്‍ രംഗത്തെത്തി. അതേസമയം, നീതി ആവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ നടത്തുന്ന സമരം രണ്ടാംദിവസവും തുടരുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തമായ പിന്തുണയുള്ളതിനാല്‍ അനിശ്ചിതകാല സമരം തുടരാനാണ് തീരുമാനം. ഫ്ലാറ്റുടമകള്‍ക്കു പിന്തുണയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയും രംഗത്തെത്തി.
സര്‍ക്കാരിന്‍റെ നിർദ്ദേശമില്ലാതെ തുടര്‍നടപടി സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മരട് നഗരസഭ. നിലവിലെ സാഹചര്യത്തില്‍ സര്‍വകക്ഷി യോഗത്തിന് ശേഷം മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ സാധ്യതയുള്ളൂ. നിയമാനുസൃതമായല്ല നഗരസഭ നോട്ടീസ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമകള്‍ നാളെ ഹൈക്കോടതിയെ സമീപിക്കും.