നടി ലക്ഷ്മി ആര്‍ മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിയിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു എന്നായിരുന്നു കേസ്.
ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.ബാറിൽ വച്ച് ഇരു സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്ന് ലക്ഷ്മി മേനോനും സുഹൃത്തുക്കളും കാറിൽ പിന്തുടർന്നെന്നും എറണാകുളം നോർത്ത് പാലത്തിൽവെച്ച് യുവാവിനെ കാറിൽനിന്ന് വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി മർദിച്ചെന്നുമാണ് പരാതി. സംഭവത്തിൽ മിഥുൻ, അനീഷ്, സോന എന്നിവരെ എറണാകുളം ടൗൺ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
advertisement
ആലുവ സ്വദേശിയായ ഐടി ജീവനക്കാരനാണ് പരാതി നൽകിയത്.അതേസമയം പരാതി കെട്ടിചമച്ചതാണെന്നും ഐടി ജീവനക്കാരന്‍ തന്നെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നും അസഭ്യം വിളിച്ചെന്നുമായിരുന്നു നടിയുടെ വാദം. മലയാളം, തമിഴ് സിനിമകളിൽ സജീവമായ ലക്ഷ്‌മി മേനോൻ 2011ൽ രഘുവിൻ്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് തമിഴിൽ കുംകി, സുന്ദരപാണ്ഡ്യൻ, ജിഗർതണ്ട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
