ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണമെന്ന വിവാദ വിഡിയോയിലെ പരാമര്‍ശത്തിൽ മതം പറഞ്ഞ് വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു തൃശൂര്‍ ജില്ല പ്രസിഡന്റ് ഗോകുലാണ് ബി. ഗോപാലകൃഷ്ണനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശ പ്രകാരം ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കാത്തതിലാണ് കോടതി വിമർശനം ഉന്നയിച്ചത്.
വിവാദമായ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. കമ്മീഷന്റെ വിശദീകരണം രേഖപ്പെടുത്തിയ കോടതി, പരാതിയിൽ രണ്ട് മാസത്തിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കാൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കാലത്തെ അച്ചടക്കം ഉറപ്പാക്കുന്നതിൽ കമ്മീഷനുള്ള ഉത്തരവാദിത്തം കോടതി ഓർമിപ്പിച്ചു.
advertisement
അതേസമയം, വിവാദ വിഡിയോ സംബന്ധിച്ച തന്‍റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും ആ സമയത്ത് താന്‍ സ്ഥാനാര്‍ത്ഥിയായിരുന്നില്ലെന്നും ബി.ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. എന്താണ് കോടതി പറഞ്ഞതെന്ന് അറിയില്ലെന്നും വിശദീകരണം വക്കീല്‍ പറയുമെന്നും അറിയിച്ച അദ്ദേഹം താന്‍ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ നിന്നും പ്രസംഗം നീക്കം ചെയ്തതായും തിരഞ്ഞെടുപ്പ് വരണാധികാരിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റാൻഡിംഗ് കൗൺസൽ ദീപു ലാൽ മോഹൻ കോടതിയെ അറിയിച്ചു. നാമനിർദേശക പത്രിക തള്ളണമെന്നും ഹർജിയിൽ ആവശ്യപെട്ടിരുന്നു. എന്നാൽ ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഈ ഘട്ടത്തിൽ വിലയിരുത്തുന്നിലെന്ന് കോടതി അറിയിച്ചു.
