അതിജീവനത്തിന് പുത്തൻ ഉണർവ് നല്‍കുന്ന എട്ടാം ക്ലാസുകാരിയുടെ കവിത ധനമന്ത്രി തോമസ് ഐസക്കാണ് ബജറ്റിൽ ഉള്‍പ്പെടുത്തിയത്. അഭിനന്ദിക്കാന്‍ വിളിച്ച മന്ത്രിയോട് അപകടാവസ്ഥയിലുള്ള വാടക കെട്ടിടത്തില്‍ പഠിക്കുന്ന കൂട്ടുകാർക്ക് സുരക്ഷിതമായ ഒരു കെട്ടിടം നിര്‍മിച്ചു നൽകണമെന്ന് മാത്രമായിരുന്നു സ്നേഹയുടെ ആവശ്യം. ചോര്‍ന്നൊലിക്കുന്ന സ്വന്തം വീടിന് പകരം സുരക്ഷിത ഇടം വേണണെന്ന് പറയാതെ സഹപാഠികളെ ചേര്‍ത്ത് പിടിച്ച ആ മനസിന്‍റെ നന്മ തിരിച്ചറിഞ്ഞ തോമസ് ഐസക് ആദ്യം സ്നേഹയ്ക്ക് വീടൊരുക്കി നല്‍കി. ഇപ്പോ സ്കൂളിനും.
advertisement
അഞ്ച് വര്‍ഷത്തിനിപ്പുറം പാലക്കാട് കുഴല്‍മന്ദം ഹൈസ്കൂള്‍ കെട്ടിടം തലയെടുപ്പോടെ പൂര്‍ത്തിയാകുമ്പോള്‍ പുതുതലമുറയ്ക്കാകെ സ്നേഹത്തിന്റെയും കരുതലിന്റെയും പുതിയ മാതൃക തീർത്തിരിക്കുകയാണ് സ്നേഹ. സ്കൂളിനു സ്വന്തമായി കെട്ടിടം പണിയാൻ ആദ്യം മൂന്നു കോടി രൂപയും പിന്നീട് നാലു കോടി രൂപയും അനുവദിക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹൈസ്കൂൾ വിഭാഗവും വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന യുപി വിഭാഗവും ഇപ്പോൾ പുതിയ കെട്ടിടത്തിലേക്കു മാറി. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.യുപി സ്കൂളിനു സ്ഥലം വാങ്ങാൻ വർഷങ്ങൾക്കു മുൻപ് പിരിവു നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൗജന്യമായി ഒരാൾ സ്ഥലം നൽകിയെങ്കിലും ഭൂവിനിയോ ചട്ടത്തിലെ ചില കുരുക്കുകളുടെ പേരിൽ ആ പദ്ധതി എങ്ങുമെത്താതെ പോയി. പിന്നീട് 2018ൽ യുഡിഎഫ് പഞ്ചായത്ത് ഭരണമസമിതിയുടെ അധ്യക്ഷൻ സി പ്രകാശും കെ ഡി പ്രസേനൻ എംഎൽഎയും ഇടപെട്ട് എക്കോട് പാലംപുള്ളി രുഗ്മിമിണി അമ്മയുടെയും മക്കളുടെയും പേരിലുള്ള 1.94 ഏക്കർ സ്ഥലം സൗജന്യമായി സ്കൂളിനായി രജിസ്റ്റർ ചെയ്തു നൽകി.
വെള്ളപ്പാറയിലുള്ള ഈ സ്ഥലത്താണ് കുഴൽമന്ദം ഗവ.ഹൈസ്കൂളിനു പുതിയ കെട്ടിടം നിർമിച്ചത്. മൂന്നു ബ്ലോക്കുകളിലായി 24 ക്ലാസ് മുറികളാണുള്ളത്. കഴിഞ്ഞ 22ന് സ്കൂൾ കെട്ടിടം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷതവഹിച്ചു. ഗ്രൗണ്ട് നിർമാണത്തിന് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും പ്രധാന കവാടത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ചിതലി കല്ലേംകോണം കണ്ണൻ- ദേവി ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയവളായ സ്നേഹ ഇപ്പോൾ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്.