താമരശ്ശേരി ബിഷപ്പിനും സെന്റ് റീത്താസ് സ്കൂളിനും ഭീഷണിക്കത്ത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്നൊരു സംഘടനയുടെ പേരിൽ അബ്ദുൽ റഷീദ് എന്നയാളാണ് കത്തയച്ചത്. താമരശ്ശേരി ബിഷപ്പിന് വധഭീഷണി മുഴക്കിയ കത്ത് ബിഷപ്പിന്റെ ഓഫീസിലാണ് ലഭിച്ചത്. ഈരാറ്റുപേട്ടയിലെ വിലാസത്തിലാണ് കത്ത്. ഹിജാബ് വിഷയം കത്തിൽ പരാമർശിക്കുന്നുണ്ട്. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ.
advertisement
അതേസമയം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് ലഭിച്ച ഭീഷണിക്കത്തിൽ, ശബരിമലയിലെ സ്വർണ്ണ മോക്ഷത്തോടനുബന്ധിച്ച് കേരളത്തിലെ മാറിവരുന്ന ജനവികാരം കണക്കിലെടുത്ത് പറഞ്ഞു ഉറപ്പിച്ച വ്യവസ്ഥകളിൽ നിന്ന് എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി തങ്ങളാൽ സ്പോൺസർ ചെയ്തു നടപ്പിലാക്കിയ ഒരു പ്രോഗ്രാം ആയിരുന്നു പള്ളുരുത്തി ഹിജാബ് പ്രശ്നമെന്ന് പറയുന്നു. ഹിജാബ് വിഷയത്തിൽ സർക്കാരിൽ നിന്നും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണം ആണ് ലഭിച്ചതെന്നും കത്തിൽ പരാമർശിക്കുന്നു.
കേരളത്തിൽ 90% റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാൽ സ്കൂളുകളിൽ ബാങ്ക് വിളിക്കാനും, നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നും ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യയുടെ പേരിലയച്ച കത്തിൽ പറയുന്നു. മാത്രമല്ല സർക്കാർ അർത്ഥ സർക്കാർ സ്ഥാപനങ്ങളിലെ ജോലികൾ 70% എങ്കിലും മുസ്ലിം സമുദായത്തിൽപെട്ടവർക്കായി മാറ്റിവെക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കൈപ്പടയിൽ എഴുതിയ കത്ത് തപാലിലാണ് എത്തിയത്. ഭീഷണിക്കത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു
