കെ എസ് ആർ ടി സിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ആരംഭിച്ച കെ സ്വിഫ്റ്റ് ബസ് സർവീസുകൾ ഏപ്രിൽ 11 മുതലാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ രാത്രിയിൽ കല്ലമ്പലത്തിന് അടുത്ത് വെച്ച് കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോയ ബസ് എതിരേ വന്ന ലോറിയിൽ തട്ടുകയും റിയർവ്യൂ മിറർ ഗ്ലാസ് പൊട്ടുകയുമായിരുന്നു. 35000 രൂപ വിലയുള്ള റിയർവ്യൂ മിറർ ആണ് ഈ അപകടത്തിൽ തകർന്നത്. പിന്നീട് കോഴിക്കോട് സ്റ്റാൻഡ്, കോട്ടക്കൽ, കുന്നംകുളം, താമരശേരി ചുരം എന്നിവിടങ്ങളിൽവെച്ചും കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽപ്പെട്ടു.
advertisement
കെ സ്വിഫ്റ്റ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. അപകടത്തെ തുടർന്ന് ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തുകയും സംഭവത്തിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിൽ ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് ആദ്യ അപകടങ്ങൾ സംഭവിച്ചത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്ക് പോയ ബസാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തു വെച്ച് എതിരെ വന്ന ലോറി ബസിൽ ഉരസുകയായിരുന്നു. ഈ അപകടത്തിൽ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ ആളപയാമൊന്നും ഉണ്ടായില്ല.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് രണ്ടാമത് അപകടത്തിൽ പെട്ടത്. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ സ്വകാര്യ ബസുമായി ഉരസിയായിരുന്നു അപകടം. ഇതിൽ ബസിന്റെ ഒരു വശത്തെ പെയിന്റ് പോവുകയും സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയില്ല.