പോലീസ് സേനയിൽ നിന്നും എസ് ഐ ആയി വിരമിച്ച ശേഷമാണ് പി പി നാരായണൻ പശുപരിപാലനം ആരംഭിച്ചത്. 2020-ൽ കേരള സർക്കാരിൻ്റെ എം.എസ്.ഡി.പി. പദ്ധതിയനുസരിച്ച് ലഭിച്ച 10 പശുക്കളുമായായിരുന്നു തുടക്കം. നിലവിൽ 25 പശുക്കളുള്ള ഫാമിൽ നിന്ന് ലഭിക്കുന്ന ചാണകം ഉപയോഗിച്ചാണ് ബയോഗ്യാസ് പ്ലാൻ്റ് പ്രവർത്തിക്കുന്നത്. ചാണകവും ഫാം കഴുകുന്ന വെള്ളവും നേരിട്ട് ടാങ്കിലേക്ക് എത്തുന്ന രീതിയിലാണ് ഇതിൻ്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
നിലവിലുള്ള ബയോഗ്യാസ് പ്ലാൻ്റിന് കപ്പാസിറ്റി കുറവാണെന്ന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശത്തെ തുടർന്ന്, ഏകദേശം 6 ലക്ഷം രൂപ ചെലവിൽ 33 എം.ക്യൂബ് ശേഷിയുള്ള പുതിയ പ്ലാൻ്റ് നാരായണൻ നിർമ്മിച്ചു. ഇതിലൂടെ ലഭിക്കുന്ന ഗ്യാസ് വീടുകളിലെ ഉപയോഗം കഴിഞ്ഞും മിച്ചമാണ്. പുതുതായി 25 പശുക്കളെ കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
advertisement
പാചകത്തിന് മാത്രമല്ല, ഫാമിലെ ഫാനുകളും ലൈറ്റുകളും പ്രവർത്തിപ്പിക്കാനും ഗോബർ ഗ്യാസ് പ്ലാൻ്റിൽ നിന്നും സാധിക്കുമെന്ന് നാരായണൻ പറയുന്നു. പുതിയ പ്ലാൻ്റ് കൂടി പ്രവർത്തിക്കുന്നതോടെ ഗ്യാസ് സിലിണ്ടറുകളിലാക്കി വിപണനം നടത്താനുള്ള സാധ്യതകൾ തേടുകയാണ് ഇദ്ദേഹമിപ്പോൾ. കഴിഞ്ഞ ആറ് വർഷമായി തൻ്റെ ഫാമിൽ ഈ സംവിധാനം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന നാരായണൻ, ഇന്ധന പ്രതിസന്ധിക്ക് പ്രായോഗികമായ ഒരു ബദൽ മാർഗമുണ്ടെന്ന് തെളിയിക്കുകയാണ്. മിൽമയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം.
