കൂട്ടായ്മയുടെ ലയത്തിൽ പെൺകൊടികൾ നടനമാടിയപ്പോൾ സദസിൽ നിന്നും കരഘോഷം മുഴങ്ങി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തം കഴിഞ്ഞമ്പോഴേക്ക് രാത്രിയായി. രണ്ടാം വേദിയിൽ മൂകാഭിനയത്തിൽ സമൂഹത്തിൻ്റെ നേർച്ചിത്രം കുട്ടി കലാകാരന്മാർ വരച്ചിട്ടു. മത്സരം കടുത്തതോടെ വിധി നിർണ്ണയത്തെ ചൊല്ലി മൂകാഭിനയം, ഇംഗ്ലീഷ് എച്ച് എസ് സ്കിറ്റ് വേദികളിലിൽ തർക്കം വാചാലമായി. ലാസ്യലയ സംഗമമായി കുച്ചുപ്പുടിയും ഭരതനാട്യവും നിറഞ്ഞ സദസിന് മുന്നിൽ അവതരിച്ചു. പഴമയുടെ താളം പിടിച്ച് വഞ്ചിപ്പാട്ടും തിരുവാതിരക്കളിയും മാർഗംകളിയും ആസ്വാദകർ ഏറ്റെടുത്തു.
advertisement
ഹയർ സെക്കൻഡറി നാടകവേദിയിൽ കൗമാരം അഭിനയമികവ് തെളിയിച്ചു. ഒന്നിനൊന്ന് മികച്ചതായിരുന്നു കുട്ടികളുടെ നാടകങ്ങൾ. സമൂഹത്തിൻ്റെ വർത്തമാനകാല ദൃശ്യങ്ങളിലേക്ക് പിടിച്ച കണ്ണാടിയായി മാറി നാടകങ്ങൾ. ഓട്ടൻതുള്ളലും മൊഞ്ചൂറും മാപ്പിളപ്പാട്ടും ആസ്വദിക്കാൻ തിരക്കായിരുന്നു. ഇന്നലെ 21 വേദികളിൽ മത്സരങ്ങൾ അരങ്ങേറി. ഒന്നാം വേദിയിൽ രാവിലെ മുതൽ ഒപ്പന മത്സരമായിരുന്നു. ഹയർ സെക്കൻഡറി ഒപ്പനക്ക് ശേഷം ഹൈസ്കൂൾ വിഭാഗം ഒപ്പന നടന്നു.
മോഹിനിയാട്ടം, കോൽക്കളി, കഥകളി, ഇരുള നൃത്തം, സംഘഗാനം, ശാസ്ത്രീയ സംഗീതം എന്നിവയിൽ മത്സരം നടന്നു.
