ആരോഗ്യമേഖലയിൽ മാത്രം കിഫ്ബി വഴി 10,000 കോടി രൂപ ചെലവഴിക്കാനാണ് സർക്കാർ നിശ്ചയിച്ചത്. ഇതിൻ്റെ ഒരു ചെറിയ ഭാഗം - 23.5 കോടി ചെലവഴിച്ചാണ് താലൂക്ക് ആശുപത്രി പുതിയ കെട്ടിടം നിർമ്മിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനങ്ങൾക്ക് ഉപകരിക്കുന്ന ആശുപത്രിയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിൻ്റെ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസന നയത്തിൻ്റെ ഭാഗമാണ് കേരളത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വികസന പദ്ധതികൾ.
വികസനത്തിൻ്റെ സ്വാദ് എല്ലാ ജനവിഭാഗങ്ങൾക്കും രുചിക്കാനാകണം എന്നതാണ് സർക്കാർ നയം. സർവതല സ്പർശിയായ വികസനത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. ഇതിൻ്റെ ഫലമായി പ്രധാന മേഖലകളിലെല്ലാം കേരളം രാജ്യത്തിൻ്റെ നെറുകയിലാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ വിവിധ സൂചികകളിലും മികച്ച സ്ഥാനത്താണ് സംസ്ഥാനം ഇന്ന്. സംസ്ഥാനത്തെ 226 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ എൻ ക്യു എ എസ് അംഗീകാരം നേടാനായതുൾപ്പെടെ പല മേഖലയിലും സംസ്ഥാനം ഒന്നാമതാണ്. ഇത് തുടരാനും കൂടുതൽ ഉയരത്തിലേക്ക് സഞ്ചരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രി ഉൾപ്പെടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് പേരാമ്പ്ര, ബാലുശ്ശേരി, കുറ്റ്യാടി, വടകര ആശുപത്രികളെല്ലാം അത്യാധുനിക സൗകര്യങ്ങളോടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്.