തിരുവനന്തപുരം: വരുമാനം വർധിപ്പിക്കാൻ ശക്തമായ നടപടികളുമായി കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ്. 25.02.2019 തിങ്കളാഴ്ച 7.25 കോടി രൂപ വരുമാനം കണ്ടെത്തണമെന്ന ഉത്തരവ് മാനേജ്മെന്‍റ് യൂണിറ്റ് ഓഫീസർമാർക്ക് നൽകി. യൂണിറ്റുകൾ കേന്ദ്രീകരിച്ച് അധികാരികൾ പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. വരുമാനം വർദ്ധിപ്പിക്കാനായി ജീവനക്കാരുടെ അവധി നിയന്ത്രിക്കാനും പരമാവധി ബസുകൾ നിരത്തിലിറക്കാനും നിർദ്ദേശമുണ്ട്. സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കണമെന്നും മുഴുവൻ ഇൻസ്പെക്ടർമാരെയും പോയിന്‍റ് ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും ഡെപ്യൂട്ടി ജനറൽ മാനേജരുടെ(ഓപ്പറേഷൻസ്) പേരിൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എല്ലാ മേഖല ഓഫീസർമാർക്കും യൂണിറ്റ് ഓഫീസർമാർക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.
advertisement
സനലിന്റെയും കുടുംബത്തിന്‍റെയും ദുരിതമകറ്റാൻ നാടൊരുമിക്കുന്നു
ടോമിൻ തച്ചങ്കരി എം.ഡി സ്ഥാനത്തുനിന്ന് പോയശേഷം വരുമാനം കുറഞ്ഞുവെന്ന വിമർശനം കെ.എസ്ആർ.ടിസിക്കെതിരെ ഉണ്ടായിരുന്നു. ഇതിന് കാരണം യൂണിയൻകാരാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയിലെ സിപിഎം അനുകൂല സംഘടന ആറ്റുകാൽ പൊങ്കാല ദിവസം മികച്ച വരുമാനം ലക്ഷ്യമിട്ട് ബസ് ഡേ നടത്തിയിരുന്നു. ദിവസ വരുമാനം ഏഴു കോടിയായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് ഡേ സംഘടിപ്പിച്ചതെങ്കിലും 5.60 കോടി രൂപ മാത്രമാണ് ലഭിച്ചത്. ജനുവരി ഏഴിന് 8.54 കോടി രൂപ വരുമാനം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരുന്നു. ജനുവരിയിൽ ശരാശരി 6.50 കോടി മുതൽ 7.25 കോടി വരെ പ്രതിദിന വരുമാനം ഉണ്ടായിരുന്നു. എന്നാൽ ഫെബ്രുവരി മാസം കെ.എസ്.ആർ.ടി.സിയുടെ വരുമാനം ശരാശരി അഞ്ചു കോടിയിലേക്ക് താഴുകയായിരുന്നു.
