എം. സ്വരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം
ഡോ. ജോ ജോസഫിനെ തേടി വയനാട്ടിലേയ്ക്ക്.. .. .
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് അടിപതറിയിരിക്കുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്കു ലഭിയ്ക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോൺഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത്. കോൺഗ്രസിൽ തന്നെ ഒരു വിഭാഗം വികസനത്തോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിനുപരിയായി വികസനപക്ഷം ചേർന്ന് നടക്കാൻ ജനങ്ങളൊന്നടങ്കം സന്നദ്ധമാവുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും.
Also Read- 'രാഹുൽ ഗാന്ധി'ക്ക് സാംസ്കാരിക വകുപ്പിൽ ജോലി കിട്ടി;നിയമനം നാടൻപാട്ട് കലാകാരൻ എന്ന നിലയിൽ
advertisement
യു ഡി എഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോൾ പതിവുപോലെ തരം താഴ്ന്ന തട്ടിപ്പു പരിപാടികളുമായി രംഗത്തിറങ്ങാനാണ് കോൺഗ്രസിലെ അണിയറ നീക്കമത്രെ. ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി തെക്കുവടക്ക് അലയുകയായിരുന്ന കോൺഗ്രസ് നേതാക്കാൻമാർക്ക് ഏതാണ്ട് അതേ പേരിൽ ഒരാളെ വയാനാട്ടിൽ നിന്നു കണ്ടു കിട്ടിയെന്നാണ് കോൺഗ്രസിലെ ഒരു സൂഹൃത്ത് രഹസ്യമായി ഇപ്പോൾ പറഞ്ഞത് . വയനാട്ടിൽ ആശാൻപറമ്പിൽ വീട്ടിലെ ഒരു 44 കാരനെയാണത്രെ വലവീശി പിടിച്ചിരിയ്ക്കുന്നത്.!
അതെ, അപരനെ നിർത്തി വോട്ടർമാരെ പറ്റിയ്ക്കാനാണ് പരിപാടി. അപരന് ലഭിയ്ക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തിൽ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്.
തട്ടിപ്പും തരികിടയും അപരനെ നിർത്തി പറ്റിയ്ക്കലുമായി തൃക്കാക്കരയിൽ ഇറങ്ങുന്ന കോണ്ഗ്രസ് വെല്ലുവിളിയ്ക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാർമികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്.
കുടിലതയുടെ കോൺഗ്രസ് രാഷ്ട്രീയം നൂറ് അപരന്മാരെ നിർത്തട്ടെ..വോട്ടർമാരെയും ജനാധിപത്യത്തെയും പരിഹസിയ്ക്കുന്ന തട്ടിപ്പു പരിപാടിയ്ക്കു എൽ ഡി എഫ് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു. അപരനെ നിർത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്. രാഷ്ട്രീയ ധാർമികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകും തീർച്ച.
മുൻപ് പല തിരഞ്ഞെടുപ്പുകളിലും അപരൻമാർ ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിച്ച ചരിത്രമുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ അപരന് എതിരെ പ്രചരണം നടത്തിയും വോട്ടർമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയുമാവും സി. പി. എം നീക്കം