ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുതുതല പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഇബ്രാഹിമിൻ്റെ വീട്ടിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഉഗ്രശബ്ദത്തിലുള്ള പൊട്ടിത്തെറിയുമുണ്ടായി. നാട്ടുകാർ ഓടിക്കൂടുന്നതിന് മുമ്പ് തന്നെ വീടിന് തീ പടർന്നിരുന്നു. തീ അണയ്ക്കുന്നതിനിടെയാണ് കയ്യിൽ ലൈറ്ററും കത്തിയുമായി രക്തത്തിൽ കുളിച്ച നിലയിൽ മധ്യവയസ്കനെ കണ്ടത്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ഉടൻ തന്നെ ആംബുലൻസിലേക്ക് മാറ്റി. അതിക്രമിച്ചെത്തിയ പ്രേംദാസ് വീടിന് തീവെച്ച സമയത്ത് ഇബ്രാഹിമിൻ്റെ ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറും സ്കൂട്ടറും വീടിൻ്റെ ഒരു ഭാഗവും പൂർണമായി കത്തി നശിച്ചു.
advertisement
വീടിനകത്തുനിന്നും ലഭിച്ച നോട്ടീസാണ് സംഭവത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. രണ്ടര വർഷം മുമ്പ് സൗദിയിൽ വെച്ചാണ് രണ്ട് ലക്ഷം രൂപയ്ക്ക് പ്രേംദാസിൻ്റെ കാർ ഇബ്രാഹിമിന് വിറ്റിരുന്നു. എന്നാൽ ഇതിൽ പകുതി തുക കൈമാറിയ ശേഷം വാഹനം കൊണ്ടുപോയെന്നും ബാക്കി ഒരു ലക്ഷം രൂപ പിന്നീട് ഇബ്രാഹിം നൽകിയില്ലെന്നുമാണ് പ്രേംദാസ് ആരോപിക്കുന്നത്. ഫോണിൽ വിളിച്ചിട്ടും നേരിട്ട് വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഈ കടുംകൈ ചെയ്തതെന്നും പണം ഉടൻ തിരികെ വേണമെന്നും നോട്ടീസിൽ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കൂടുതൽ വ്യക്തതക്കായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രേംദാസിൻ്റെയും വിദേശത്തുള്ള ഇബ്രാഹിമിൻ്റെയും മൊഴിയെടുക്കേണ്ടതുണ്ട്. സംഭവത്തിൽ കൊപ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
