സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണക്കെതിരെ പരാതി നൽകിയത്. അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന വീട്ടുനമ്പറിൽ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാർക്ക് ജി എം കാർത്തിക നടത്തിയ അന്വേഷണത്തിൽ 18/564 എന്ന നമ്പരുള്ള വീട്ടില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തി.
സൂപ്രണ്ട് ആർ പ്രതാപ ചന്ദ്രൻ നടത്തിയ ഹിയറിങിൽ വൈഷ്ണ നൽകിയ രേഖകൾ പരിശോധിക്കാതെ കാർത്തികയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാമെന്ന് ശുപാർശ ചെയ്തു. പിന്നാലെ ഇലക്ടറൽ ഓഫീസർ കൂടിയായ അഡീഷണൽ സെക്രട്ടറി വി സജികുമാർ വൈഷ്ണയുടെ പേര് ഒഴിവാക്കി.
advertisement
ഇതിനിടെയാണ് കോർപറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാർക്ക് ഉൾപ്പെടെയുള്ള മേയറുടെ ഓഫീസിലെ 2 ഉദ്യോഗസ്ഥർ സമാന്തര ഇടപെടൽ നടത്തിയത്. വൈഷ്ണ താമസിക്കുന്ന വീട്ടിലെത്തി രണ്ട് വർഷമായി മറ്റാരും ഇവിടെയില്ലെന്നും തങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും ഉള്ള സത്യവാങ്മൂലം താമസക്കാരിൽനിന്ന് എഴുതി വാങ്ങി. വൈഷ്ണയുടെ പേര് ഒഴിവാക്കാനുള്ള അന്വേഷണത്തിൽ ക്ലാർക്ക് ജി എം കാർത്തിയകയും ഹിയറിങ് നടത്തിയ സൂപ്രണ്ട് പ്രതാപ ചന്ദ്രനും മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്നാണ് കോർപറേഷൻ ഇലക്ഷൻ സെൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി മേയറുടെ ഓഫീസ് രംഗത്തെത്തി. വൈഷ്ണയുടെ പരിശോധനയ്ക്ക് എത്തിയത് നഗരസഭയിലെ റവന്യൂ വിഭാഗം ജീവനക്കാരാണെന്നാണ് വിശദീകരണം. റവന്യൂ ഇൻസ്പെക്ടറും ഓഫീസ് അറ്റൻഡുമാണ് പരിശോധനയ്ക്ക് എത്തിയതെന്നാണ് മേയറുടെ ഓഫീസ് പറയുന്നത്.
Summary: Evidence has emerged indicating that employees from Mayor Arya Rajendran's office also intervened to remove the name of Congress candidate Vyshna Suresh, from the Muttada ward of the Corporation, from the voters' list. Two employees from the Mayor's office, who were not tasked with the inquiry regarding the complaint against Vyshna, went to the houses mentioned in the documents submitted by Vyshna and collected affidavits from the residents.
