സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടുമെന്നായിരുന്നു നേരത്തെ ലഭിച്ച അറിയിപ്പ്. ഇന്ന് രാവിലെ 9 മണിയോടെ സാംസ്കാരിക വകുപ്പിൽ നിന്നും വീണ്ടും അറിയിപ്പ് ലഭിച്ചു. നടി രഞ്ജിനി നൽകിയ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പുറത്ത് വിടാനാകില്ലെന്നായിരുന്നു അറിയിപ്പ്. റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സാംസ്കാരിക വകുപ്പിന് ഒരു പങ്കുമില്ലെന്നും ഉത്തരവാദിത്തം വിവരാവകാശ കമ്മീഷനാണെന്നും മന്ത്രി സജി ചെറിയാൻ വാദിക്കുമ്പോഴും, റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന ആവശ്യം വനിതാ കമ്മീഷന്‍ ആവര്‍ത്തിച്ചു.
advertisement
2017 ജൂലായ് 1 നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. രണ്ടരവർഷത്തിന് ശേഷം റിപ്പോർട്ട് സർക്കാരിന് കൈമാറി. പക്ഷേ നാലരവർഷമായിട്ടും പലകാരണങ്ങളാൽ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെയും കോടതിയുടേയും ഇടപെടലോടെയാണ് റിപ്പോർട്ട് പുറത്ത് വിടുന്നതിലേക്ക് എത്തിയത്.