മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച 'ഹോർത്തൂസ്' പരിപാടിക്കിടെയായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസിൻ്റെ പ്രതികരണം. ഇസ്ലാമിൽ ഹജ്ജ് കർമത്തിലടക്കം സ്ത്രീകൾ പങ്കെടുക്കുന്നുണ്ടെരിക്കെ, പള്ളികളിൽ പ്രവേശന വിലക്കേർപ്പെടുത്തുന്നത് ശരിയല്ലെന്ന് ഫാത്തിമ വാദിച്ചിരുന്നു. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർ ഉണ്ടാക്കിയെടുത്തതാണെന്നും, വരും കാലത്ത് ഇതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തിമ പറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും യാഥാസ്ഥിതിക വിഭാഗത്തിൽനിന്ന് ശക്തമായ വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുനവ്വറലി തങ്ങൾ പ്രതികരണവുമായി എത്തിയത്.
advertisement
മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യത്തിൽ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മകളുടെ മറുപടിയെ, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16 കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
