ഇതും വായിക്കുക: കേരളം എണ്ണച്ചോർച്ചയുടെ ഭീഷണിയിൽ: മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടിയുടെ ‘അറബിക്കടലിൽ എണ്ണ പടരുമ്പോൾ’ എന്ന ലേഖനത്തിൽ കേരളതീരത്ത് ഉണ്ടാക്കാൻ സാധ്യതയുള്ള ഓയിൽസ്പില്ലിന്റെ സാധ്യതയെപ്പറ്റിയും അതുണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ചും അത് തടയാൻ വേണ്ട തയാറെടുപ്പുകളെ കുറിച്ചും പറയുന്നുണ്ട്. 2020 -ൽ കോവിഡ് സമയത്ത് സംസ്ഥാനത്ത് വരാനിരിക്കുന്ന ദുരന്തങ്ങൾ നേരിടാൻ എങ്ങനെ പ്രാപ്തരാവണം എന്നതിനെക്കുറിച്ച് അദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇക്കൂട്ടത്തിൽ കേരളം മൂന്ന് തരത്തിൽ എണ്ണചോർച്ചയുണ്ടായി കഷ്‌ടപ്പെടാൻ സാധ്യതയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
മുരളി തുമ്മാരുകുടി കഴിഞ്ഞ ദിവസം ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,' കേരള തീരത്തെ എണ്ണച്ചോർച്ച സാധ്യതകൾ: പ്രവചനവും തയ്യാറെടുപ്പും . കൊച്ചിക്കടുത്ത് ഒരു ചെറിയ ഫീഡർ കപ്പൽ ചെരിയുന്നതായിട്ടും അതിൽ നിന്നും ഇന്ധന എണ്ണയുടെ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും വാർത്ത വരുന്നു.കേരളതീരത്ത് ഒരു ഓയിൽസ്പില്ലിന്റെ സാധ്യതയെപ്പറ്റി, അതുണ്ടാക്കുന്ന വെല്ലുവിളികളെപ്പറ്റി, അതിന് വേണ്ട തയ്യാറെടുപ്പുകളെപ്പറ്റിയൊക്കെ 2013 ൽ ‘അറബിക്കടലിൽ എണ്ണ പടരുമ്പോൾ’ എന്ന ലേഖനത്തിൽ എഴുതിയിരുന്നു. പിന്നീട് ഇക്കാര്യം 2020 ൽ വീണ്ടും പ്രതിപാദിച്ചു, മൗറീഷ്യസിലുണ്ടായ ഒരു ഓയിൽസ്പില്ലിന്റെ സാഹചര്യത്തിൽ. രണ്ടിലും ഊന്നിപ്പറഞ്ഞത് ഇത്തരം അപകടങ്ങൾ മുൻകുട്ടി കാണുകയും അതിനെ കൈകാര്യം ചെയ്യാൻ തയ്യാറെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്. ഇപ്പോഴത്തെ അപകടത്തിന്റെ സാഹചര്യത്തിൽ, വിഴിഞ്ഞം ഉണ്ടാക്കുന്ന അധിക ഷിപ്പ് ട്രാഫിക്കിന്റെ സാഹചര്യത്തിൽ തയ്യാറെടുപ്പുകളും പരിശീലനവും ഒന്നുകൂടി ഉഷാറാക്കണം.' അദ്ദേഹം കുറിച്ചു.