ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്‌കീം നവീകരിച്ചു നൽകുന്ന വീടിന്റെ താക്കോൽ വെള്ളിയാഴ്ചയാണ് നൽകിയത്.
അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റി. ശുചിമുറി ഉൾപ്പെടുന്ന ഒരു മുറിയും അടുക്കളയും വർക്ക് ഏരിയയും നിലവിലുള്ള വീടിനോട് കൂട്ടിചേർത്ത് പുതിയതായി കോൺക്രീറ്റ് ചെയ്തു. മോശമായ കട്ടിളകളും വാതിലുകളും ജനലുകളും മാറ്റി പുതിയത് വച്ചു. മുൻഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തി. മുറ്റത്ത് ഷീറ്റ് പാകി. പുതിയ സെപ്റ്റിക് ടാങ്കും നിർമിച്ചു. വീട്ടിലേക്കെത്താൻ പുതിയ കൈവരിയുമാണ് സ്ഥാപിച്ചത്.
advertisement
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബം നവീകരിച്ച പുതിയ വീട്ടിൽ താമസം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമാണ് 12.50 ലക്ഷം രൂപ ചെലവഴിച്ച് വീട് പുതുക്കി പണിതത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു. മകള്‍ക്കുള്ള ചികിത്സ ഉറപ്പാക്കുകയും മകന് ദേവസ്വം ബോര്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ജോലിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വരും ദിവസങ്ങളില്‍ ഉണ്ടാകും. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഒരുങ്ങിയ വീട് വലിയ ദുഃഖത്തിലും കൂടുബത്തിന് ആശ്വാസമേകട്ടെ.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ ശുചിമുറി കെട്ടിടം തകർന്നാണ് തലയോലപ്പറമ്പ് മേപ്പത്ത്‌കുന്നേൽ ബിന്ദു ജൂലൈ മൂന്നിനാണ് മരിച്ചത്.