രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ സ്കൂൾ കലോത്സവത്തിലെ സ്ഥിരം മണവാട്ടിയായിരുന്നു ആയിഷ. ഏറ്റവും ഒടുവിൽ ശ്രീകൃഷ്ണപുരത്തുവച്ചുനടന്ന പാലക്കാട് ജില്ലാ യുവജനോത്സവത്തിലും ആയിഷ പങ്കെടുത്തിരുന്നു. പഠനത്തിലും മിടുക്കിയായിരുന്നു. അപകടവാർത്തയറിഞ്ഞ് ഓടിയെത്തിയ അധ്യാപകർക്ക് ചേതനയറ്റുകിടക്കുന്ന ആയിഷയുടെയും കൂട്ടുകാരികളുടെയും മൃതദേഹങ്ങൾ കണ്ട് സങ്കടമടക്കാനായില്ല. അധ്യാപികമാർ ഉൾപ്പെടെയുള്ളവർ സ്വന്തം മക്കളെ നഷ്ടമായ വേദനയിൽ ആർത്തലച്ച് നിലവിളിക്കുകയായിരുന്നു.
ചെറുള്ളി സ്വദേശികളായ അബ്ദുൾ സലാമിന്റെ മകൾ പി എ ഇർഫാന ഷെറിൻ, അബ്ദുൾ റഫീഖിന്റെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീമിന്റെ മകൾ കെ എം നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകൾ എ എസ് ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
advertisement
പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ ആറരയോടെയാണ് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചത്. രണ്ട് മണിക്കൂർ വീടുകളിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ എത്തിച്ചത്.
ബുധനാഴ്ച വൈകിട്ട് 3.50ഓടെ കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കരിമ്പ, പനയമ്പാടത്ത് സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറിയാണ് വിദ്യാർത്ഥിനികൾ മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. കൂടെയുണ്ടായിരുന്ന സഹപാഠി അജ്ന ഷെറിൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.