രാജ്യസഭാ സ്ഥാനാർഥി ആകാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് നടത്തുന്ന നീക്കങ്ങളെ പിസി ജോർജ് പരിഹസിച്ചു. കെ വി തോമസിന് ചെവി കേൾക്കുമോ എന്നായിരുന്നു പിസി ജോർജിന്റെ പരിഹാസം. തന്നെ പഠിപ്പിച്ച അധ്യാപകനാണ് കെ വി തോമസ് എന്നും പിസി ജോർജ് പറയുന്നു. അനുഭവ സമ്പത്തുള്ള നേതാവ് തന്നെയാണ് കെ വി തോമസ്. എന്നാൽ ആ അനുഭവസമ്പത്ത് ചെറുപ്പക്കാർക്ക് പറഞ്ഞു കൊടുക്കാൻ ആണ് ഇനി കെ വി തോമസ് ശ്രമിക്കേണ്ടത്. കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ഉദ്ബുദ്ധരാക്കാനാണ് കെ വി തോമസ് ഇനി ശ്രമിക്കേണ്ടത് എന്നും പി സി ജോർജ്ജ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് ആര് രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന് അഭിപ്രായം പറയാൻ താൻ ഇല്ല. അക്കാര്യത്തിൽ താനൊരു മാവിലായിക്കാരൻ ആണ് എന്നും പിസി ജോർജ് പറഞ്ഞു.
advertisement
രാജ്യത്തെ കോൺഗ്രസ് അപമാനകരമായ തോൽവിയാണ് ഏറ്റുവാങ്ങുന്നത് എന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തോൽവികൾ വിശകലനം ചെയ്തുകൊണ്ടാണ് പിസി ജോർജ് അഭിപ്രായം പ്രകടിപ്പിച്ചത്. പഞ്ചാബിൽ വലിയ തോൽവി ആണ് ഉണ്ടായത്. കോൺഗ്രസിനെ തിരികെ കൊണ്ടുവന്നാൽ ഇനി പുതിയ നേതൃത്വം ഉണ്ടാകണമെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. യുവതലമുറ കോൺഗ്രസ് നേതൃസ്ഥാനത്ത് എത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും പിസി ജോർജ് പറഞ്ഞു. രാഹുൽഗാന്ധി കോൺഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തനല്ല എന്ന് ജോർജ് അഭിപ്രായപ്പെട്ടു. ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോകേണ്ട ആവശ്യം ഉള്ള ആളാണ് രാഹുൽ ഗാന്ധി എന്ന പരിഹാസമാണ് പിസി ജോർജ് മുന്നോട്ട് വെക്കുന്നത്.
പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്ന് പിസി ജോർജ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ തോൽവി ഉണ്ടായത് പ്രിയങ്ക ഗാന്ധിയുടെ മാത്രം കുഴപ്പം കൊണ്ടല്ല. പ്രിയങ്ക ഗാന്ധിക്ക് ചുമതല നൽകി ഉത്തർപ്രദേശിലേക്ക് വിട്ടു എങ്കിലും മറ്റാരും സഹായിക്കാൻ ഉണ്ടായില്ല എന്നാണ് പിസി ജോർജ് ചൂണ്ടിക്കാട്ടുന്നത്. ഇന്ദിരാഗാന്ധി യുമായി ഏറെ ഛായയുള്ള നേതാവ് എന്ന നിലയിൽ പ്രിയങ്ക ഗാന്ധിക്ക് സാധ്യത ഏറെയാണ് എന്നും പി സി ജോർജ്ജ് പറഞ്ഞു. കോൺഗ്രസ് പ്രധാനമന്ത്രി പറഞ്ഞതുപോലെ ആയി മാറുകയാണ്. ഒരു പ്രതിപക്ഷം ആയെങ്കിലും കോൺഗ്രസ് ഇവിടെ തുടരേണ്ടത് ആവശ്യമാണ് എന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.