കാഞ്ഞങ്ങാട് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പീതാംബരൻ കുറ്റം നിഷേധിച്ചത്. റിമാൻഡ് നടപടികൾ പൂർത്തിയാക്കിയ ഘട്ടത്തിൽ കോടതി മുമ്പാകെയായിരുന്നു പീതാംബരന്റെ പ്രതികരണം.
താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റംസമ്മതിപ്പിച്ചെന്നും പീതാംബരന് മജിസ്ട്രേറ്റിനോട് പറഞ്ഞു. ആരാണ് ഭീഷണിപ്പെടുത്തിയതെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് കസ്റ്റഡിയിലിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനാണ് തന്നെ നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതെന്നായിരുന്നു പീതാംബരന്റെ മറുപടി.
Also read: പെരിയ ഇരട്ടക്കൊല: കുറ്റക്കാരെ പാർട്ടി പുറത്താക്കിയെന്ന് സിതാറാം യെച്ചൂരി
advertisement
കൃപേഷിനെ താന്‍ വെട്ടിയെന്ന് പീതാംബരന് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെ പീതാംബരന്റെ മലക്കം മറിച്ചില്‍ അന്വേഷണ സംഘത്തിന് തലവേദനയാകും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പീതാംബരന് അടക്കമുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
പീതാംബരനേയും രണ്ടാം പ്രതിയായ സജി സി.ജോര്‍ജിനേയും ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം അടുത്ത ദിവസം തന്നെ ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കും. അതേസമയം പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായതോടെ നാളെ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നാളെ കാസർക്കോട് കളക്ടറേറ്റിൽ സർവകക്ഷിയോഗം നടക്കും.
