തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃക കൂടിയാണന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വീണ്ടെടുത്ത ട്രക്കിൽ നിന്നും ലഭിച്ച മൃതദേഹം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾക്ക് അയച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ഈ ബൃഹദ് ദൗത്യത്തിനായി പ്രയത്നിച്ച കാർവാർ നിയോജക മണ്ഡലം എംഎൽഎ സതീഷ് കൃഷ്ണ സെയിലിനും ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനും കത്തിൽ നന്ദി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ്
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് എഴുപത്തൊന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നു. തെരച്ചിലാരംഭിച്ച ആദ്യനാൾ തൊട്ട് അർജുനെ രക്ഷപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നമ്മുടെ നാട്. ഇതോടനുബന്ധിച്ചു വരുന്ന വാർത്തകളെ പ്രതീക്ഷയോടെ കണ്ട് നാം ഒത്തൊരുമിച്ച് അർജുന്റെ കുടുംബത്തിന് പിന്തുണ നൽകി. തെരച്ചിൽ പ്രവർത്തനങ്ങളാരംഭിച്ച അന്നുതൊട്ട് അർജുന്റെ ട്രക്ക് ഉടമയായ മനാഫ് അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയായിരുന്നു.
advertisement
തെരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃക കൂടിയാണ്. വീണ്ടെടുത്ത ട്രക്കിൽ നിന്നും ലഭിച്ച മൃതദേഹം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്. തെരച്ചിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് കത്തയച്ചു. ഈ ബൃഹദ് ദൗത്യത്തിനായി പ്രയത്നിച്ച കാർവാർ നിയോജക മണ്ഡലം എംഎൽഎ സതീഷ് കൃഷ്ണ സെയിലിനും ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനും കത്തിൽ നന്ദി രേഖപ്പെടുത്തി. തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര-സംസ്ഥാന സേനകളോട് കേരളം കടപ്പെട്ടിരിക്കുന്നു.