സ്റ്റേ ആശ്വാസകരമെന്ന് മലയോര കർഷകർ അഭിപ്രായപ്പെട്ടു. മലയാളത്തിൽ കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് 60 ദിവസം കർഷകരുടെ പരാതികൾ കേട്ട ശേഷമേ പരിസ്ഥിതി സചേതന മേഖലാ പ്രഖ്യാപനം പാടുള്ളൂവെന്നാണ് കോടതി നിർദേശം. പരിസ്ഥിതി സചേതന മേഖല പിൻവലിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകാനാണ് താമരശ്ശേരി രൂപതയുടെ തീരുമാനം.
മലബാർ, ആറളം വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി സചേതന മേഖലയാക്കാനുള്ള രണ്ട് കരട് റിപ്പോർട്ടുകൾ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരുന്നു ജനുവരി, ഓഗസ്റ്റ് മാസങ്ങളിലിറങ്ങിയ കരട് റിപ്പോർട്ട്.
advertisement
മലയാളത്തിൽ കരട് റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ പദ്ധതി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീ ഫാം സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മലയാളത്തിൽ കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം കർഷകർക്ക് പരാതികൾ ബോധിപ്പിക്കാൻ രണ്ട് മാസത്തെ സമയവും കോടതി നിർദേശിച്ചു.
ഹൈക്കോടതി സ്‌റ്റേ നൽകിയ സാഹചര്യത്തിൽ കരട് റിപ്പോർട്ട് വായിച്ചു മനസ്സിലാക്കി പ്രതികരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വീ ഫാം ചെയർമാൻ ജോയ് കണ്ണഞ്ചിറ പറഞ്ഞു. പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 74.22 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലുള്ള മലബാര്‍ വന്യജീവിസങ്കേതം. 55 ചതുരശ്ര കിലോമീറ്ററാണ് ആറളം വന്യജീവി സങ്കേതം.
വന്യജീവിസങ്കേതത്തില്‍ നിന്ന് ഒരുകിലോമീറ്റര്‍ വായുദൂരം പരിസ്ഥിതി സചേതന മേഖലയാകും. വന്‍കിട കെട്ടിടനിര്‍മ്മാണം, ഭൂമി തരംമാറ്റല്‍, ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് കരട് റിപ്പോർട്ടിൽ പറയുന്നു.
പരിസ്ഥിതി സചേതന മേഖലയാക്കുന്നതിനെതിരെ കർഷക സമരങ്ങൾ തുടരുകയാണ്. സമരത്തിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
