പത്മകുമാറിനോട് ഡ്യൂട്ടിയിൽ തിരികെ കയറാൻ റെയിൽവേ നിർദേശം നൽകി. പത്മകുമാർ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഡിവിഷണൽ റെയിൽവേ മാനേജർക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്നാണ് വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇയെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിർത്തിയത്. സ്പീക്കറാണെന്ന് അറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ടിക്കറ്റ് എക്സാമിനറിനെതിരെ ഷംസീർ ആരോപിച്ചത്. ഇത് സംബന്ധിച്ച് ഷംസീർ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പത്മകുമാറിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കർ ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ടിടിഇമാരുടെ യൂണിയന്‍ പ്രതികരിച്ചിരുന്നു.
advertisement
ആരോപണം തെറ്റാണെന്നും ടിടിഇമാരുടെ യൂണിയന്‍ പറയുന്നു. താഴ്ന്ന ക്ലാസില്‍ ടിക്കറ്റ് എടുത്ത സുഹൃത്ത് സ്പീക്കര്‍ക്കൊപ്പം ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തു. ഇത് ചോദ്യം ചെയ്യുകയും മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ തർക്കത്തിന് പിന്നാലെ സ്പീക്കര്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നതിനിടെ ടിടിഇ മോശമായി പെരുമാറിയെന്ന് കാണിച്ചാണ് സ്പീക്കറുടെ ഓഫീസ് പരാതി നൽകിയത്.