കണ്ണൂര്‍ അടയ്ക്കാത്തോടില്‍ ഉരുള്‍പൊട്ടി. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കാലവര്‍ഷം കനത്തത്. കണ്ണൂര്‍ ഇരിട്ടിയിയില്‍ 20 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മലയോര മേഖലയില്‍ മഴ ജനജീവിതത്തെ സാരമായി ബധിച്ചു. ശ്രീകണ്ഠാപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി.
താമരശ്ശേരി മേഖലയില്‍ വൈകിട്ട് ആറുമണിക്കുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി. മരങ്ങള്‍ കടപുഴകി വീണ് സംസ്ഥാന പാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി, പുതുപ്പാടി മേഖലകളില്‍ മുപ്പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു.
advertisement
വയനാട്ടിലെ കുറിച്യര്‍മലയില്‍ 10 കുടുംബങ്ങളെയും മീനങ്ങാടിയില്‍ എട്ട് കുടുംബങ്ങളേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മലയോര മേഖലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മുക്കം, മാവൂര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞു.മാവൂരില്‍ മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
നിലമ്പൂരില്‍ പുഴ കുത്തിയൊലിക്കുകയാണ്. വ്യാപകമായ കൃഷിനാശവുമുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും മഴ ശക്തമാണ്. കായംകുളത്ത് കടകളില്‍ വെള്ളം കയറ്റി. തിരുവനന്തപുരത്ത് ഒന്നിടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തില്‍ പലയിടങ്ങളിലും മരം കടപുഴകിവീണു. ചിറയിന്‍കീഴിന് സമീപം റെയില്‍വെ ട്രാക്കിലേക്ക് മരം കടപുഴകി വീണതിനെ തുടര്‍ന്ന് തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
ശക്തമായ കാറ്റില്‍ ആലപ്പുഴയില്‍ രണ്ടിടങ്ങളില്‍ റയില്‍വെ ട്രാക്കിലേക്ക് മരം വീണ് ട്രെയില്‍ ഗതഗതം തടസപ്പെട്ടു. പല ട്രെയിനുകളും കോട്ടയം വഴി തിരിച്ചുവിട്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
RAIN LIVE:വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
