കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രതിഷേധങ്ങൾ അടങ്ങിയിട്ടില്ല. വയലിന്റെ രാഷ്ട്രീയം പറയാൻ ഈ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വേദിയാക്കുകയാണ് വയൽകിളികൾ. "നെൽവയൽ നികത്തരുത് എന്ന് വ്യക്തമായ നിലപാടിൽ തന്നെയാണ് ഇപ്പോഴും കീഴാറ്റൂർ . നാട്ടുകാരുടെ ആവശ്യം മുൻനിർത്തിയാണ് മത്സരത്തിനിറങ്ങിയത്, " വയൽക്കിളി സ്ഥാനാർത്ഥിയായ ലത ന്യൂസ് 18 നോട് പറഞ്ഞു.
"പരിസ്ഥിതിയുടെ രാഷ്ട്രീയം പറയാൻ ഈ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വേദിയാക്കുക എന്നതാണ് സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിലൂടെ വയൽകിളികൾ ലക്ഷ്യമിടുന്നത്. നെൽവയലുകൾ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങൾ തന്നെയാണെന്ന് നാടിനെ ഓർമപ്പെടുത്തേണ്ടതുണ്ട് " , കീഴാറ്റൂർ സമര നായകൻ സുരേഷ് കീഴാറ്റൂർ ന്യൂസ് 18 നോട് വ്യക്തമാക്കി.
advertisement
കഴിഞ്ഞ തവണ വാർഡിൽ വൻ ഭൂരിപക്ഷത്തോടു കൂടിയാണ് ഇടത് സ്ഥാനാർഥി പി. പ്രകാശൻ ജയിച്ചത്. വയൽകിളികൾ തെരഞ്ഞെടുപ്പിൽ പ്രസക്തമല്ല എന്ന് നിലപാടിലാണ് എൽ.ഡി.എഫ്. "സംസ്ഥാന സർക്കാറിൻറെ വികസന പദ്ധതികളും കഴിഞ്ഞ തവണ ജയിച്ച എൽ.ഡി.എഫ്. പ്രതിനിധി പ്രകാശൻ നടത്തിയ പ്രവർത്തനങ്ങളും ജനങ്ങൾക്കു മുന്നിൽ വെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്, " വാർഡിലെ ഇടത് സ്ഥാനാർത്ഥി വത്സല പറഞ്ഞു.
"തെരഞ്ഞെടുപ്പിൽ വയൽക്കിളികളെ ഒരു എതിരാളിയായി പോലും കാണാനാവില്ല. പോൾ ചെയ്യുന്നതിൽ മൂന്നിൽ രണ്ട് വോട്ടും എൽഡിഎഫിന് എന്നതാണ് കീഴാറ്റൂരിലെ സാഹചര്യം", എൽ.ഡി.എഫ്. വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി.വി. വിനോദ് ഉറപ്പിക്കുന്നു.
തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാർഡ് ആണ് കീഴാറ്റൂർ. വാർഡിലെ യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ പരിസ്ഥിയുടെ രാഷ്ട്രീയം വികസനത്തോളം ചർച്ച ചെയ്യപ്പെടുന്നില്ല. കീഴാറ്റൂർ പക്ഷെ ചില ചോദ്യങ്ങൾ ഉയർത്തുന്നു.