ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ സുപ്രീംകോടതിയിൽ ഹർജി നൽകിയതോടെയാണ് ആ നിയമ പോരാട്ട ചരിത്രം ആരംഭിക്കുന്നത്. 2006 ഓഗസ്റ്റ് 18ന് കേസിൽ സുപ്രീംകോടതി നോട്ടീസ് നൽകി. 2008 മാർച്ച് ഏഴിന് കേസ് മൂന്നംഗ ബഞ്ചിലേക്ക് മാറ്റി. 2006ൽ എൽഡിഎഫ് സർക്കാർ ഹർജിയെ എതിർക്കാത്ത നിലപാട് സ്വീകരിച്ചു. സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടയേണ്ടതില്ലെന്ന് സത്യവാങ്മൂലം നൽകി.
advertisement
എന്നാൽ 2011ൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സത്യവാങ്മൂലത്തിൽ മാറ്റം വരുത്തി. സ്ത്രീകൾക്കുള്ള നിരോധനത്തെ പിന്തുണച്ചു കൊണ്ടായിരുന്നു യുഡിഎഫ് സർക്കാരിന്റെ സത്യവാങ്മൂലം. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനോട് എതിർപ്പു പ്രകടിപ്പിച്ച യുഡിഎഫിന്റെ അതേ നിലപാട് പിന്തുടരുന്ന സത്യവാങ്മൂലം ആദ്യം നൽകി. എന്നാൽ സിപിഎമ്മിനകത്തും എൽഡിഎഫിനകത്തും അതൃപ്തി ഉയർന്നതോടെ പുതിയ സത്യവാങ്മൂലം നൽകി. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് അനുകൂലമായ നിലപാട് എൽഡിഎഫ് സർക്കാർ വീണ്ടും എടുത്തു.
2017 ഒക്ടോബർ 13ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ച് കേസ് ഭരണഘടനാ ബഞ്ചിന് വിട്ടു. ജൈവശാസ്ത്രപരമായ ചില കാര്യങ്ങളെ മുൻനിർത്തി സ്ത്രീകളെ മാറ്റി നിർത്തുന്ന ശബരിമലയിലെ ആചാരം ഭരണഘടനയുടെ 14, 15, 17 വകുപ്പുകളെ ലംഘിക്കുന്നുണ്ടോയെന്നും സ്ത്രീകളെ മാറ്റിനിറുത്തുന്നതിനെ ഇരുപത്തിയഞ്ചാം വകുപ്പ് പ്രകാരം അത്യന്താപേക്ഷിതമായ ഒരു മതാചാരമെന്ന് കരുതാനാകുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്