ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ പാര്‍ട്ടികളാണ് ശബരിമല തിരിച്ചടിയായെന്ന വിമര്‍ശനം ഉയര്‍ത്തിയത്. വനിതാ മതിലിനു പിറ്റേദിവസം സ്ത്രീകള്‍ ശബരിമലയിലെത്തിയത് വിശ്വാസികളെ വേദനിപ്പിച്ചെന്നും സ്ത്രീ വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്നും ലോക് താന്ത്രിക് ജനതാദള്‍ നേതാക്കൾ ചൂണ്ടിക്കാട്ടി.
ശബരിമല കണ്ടില്ലെന്നു നടിക്കരുതെന്നായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയുടെ മുന്നറിയിപ്പ്. ശബരിമല തിരിച്ചടിയായെന്ന് സിപിഎമ്മും വിലയിരുത്തിയിട്ടുണ്ടെന്നു കോടിയേരി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വാസികളെ തിരികെകൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രിയും പ്രകടിപ്പിച്ചു.
advertisement
ശബരിമലവിഷയത്തില്‍ യുഡിഎഫിന്റേയും ബിജെപിയുടേയും പ്രചരണം മുറിച്ചുകടക്കാന്‍ ഇടുമുന്നണിക്കായില്ലെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസി സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടു. വിശ്വാസികളുടെ വോട്ട് നഷ്ടപ്പെട്ടു. തെറ്റിദ്ധാരണ നീക്കാന്‍ പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനവിധി സര്‍ക്കാരിനെതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്ക് ആനുപാതികമായി വോട്ട് ലഭിച്ചില്ലെന്നും ഇടതുമുന്നണിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനും മെച്ചപ്പെടുത്താനും പ്രത്യേക മുന്നണി യോഗം ചേരും. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്‌ട്രേറ്റുമാരുടെ അധികാരം നല്‍കുന്നതിലെ ഭിന്നാഭിപ്രായം സിപിഐ യോഗത്തില്‍ ഉന്നയിച്ചില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകളുണ്ടാകുമെന്നു എ.വിജയരാഘവന്‍ പറഞ്ഞു.