സുപ്രീംകോടതിയിൽ ദേവസ്വംബോർഡ് നിലപാട് മാറ്റിയതിനെച്ചൊല്ലി തർക്കം മൂക്കുന്നതിനിടെയാണ് ദേവസ്വം ബോർഡ് കമ്മീഷണർ കഴിഞ്ഞ ദിവസം എകെജി സെന്‍ററിലെത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് പ്രസിഡന്‍റ് കെ എൻ രാജഗോപാലും ഒപ്പമുണ്ടായിരുന്നു. ദേവസ്വംബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ മാറ്റാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയായിരുന്നു സന്ദർശനം. സുപ്രീംകോടതിയില്‍ ബുധനാഴ്ച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകന്‍ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതായി പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞിരുന്നു.
advertisement
സാവകാശ ഹര്‍ജി അവതരിപ്പിച്ചു കൊണ്ട് യുവതീപ്രവേശനം നീട്ടിവയ്ക്കുകയും അതുവഴി നിലവിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ ലക്ഷ്യം. എന്നാല്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ദേവസ്വം ബോര്‍ഡ് കോടതിയില്‍ ശക്തമായി പിന്താങ്ങിയതോടെ ഇതിനുള്ള സാധ്യതകള്‍ ഇല്ലാതായി. സാവകാശ ഹര്‍ജിയെപ്പറ്റി പരാമര്‍ശിക്കുക കൂടി ചെയ്യാതെ യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച ദേവസ്വം അഭിഭാഷകനെ ആരാണ് അതിനെ ചുമതലപ്പെടുത്തിയതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ പത്മകുമാറിന്‍റെ ചോദ്യം.
