അന്ന് മലയാളി അമ്മ ഉപേക്ഷിച്ച ആ കുഞ്ഞ് ഇന്ന് സ്വിറ്റ്സർലൻഡിലെ എംപി
Last Updated:
1970 മെയ് ഒന്നിന് രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാർഡ് മെമ്മോറിയൽ ആശുപത്രിയിലായിരുന്നു നിക്കിന്റെ ജനനം
ന്യൂഡൽഹി: സിനിമാ കഥകളെ പോലും വെല്ലുന്ന ജീവിതകഥയാണിത്. അരനൂറ്റാണ്ട് മുൻപ് മലയാളിയായ അമ്മ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ ആൺകുഞ്ഞ് വളർന്നുവലുതായി സ്വിറ്റ്സർലൻഡിലെ എംപിയായി മാറിയ കഥ അവിശ്വസനീയമായി ആർക്കും തോന്നാം. മലയാളി ബ്രാഹ്മണസ്ത്രീയുടെ മകനായി പിറന്ന ആ കുഞ്ഞിനെ അനാഥത്വത്തിലേക്ക് തള്ളിവിടാതെ ദത്തെടുത്തത് ജർമൻ ദമ്പതികളായിരുന്നു. ഈ കുഞ്ഞ് ഇന്ന് നിക്ലൗസ് സാമുവൽ ഗുഗ്ഗർ എന്ന പേരിൽ സ്വിറ്റ്സർലൻഡിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ പാർട്ടിയുടെ എംപിയാണ്. മലയാള മനോരമയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1970 മെയ് ഒന്നിന് രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാർഡ് മെമ്മോറിയൽ ആശുപത്രിയിലായിരുന്നു നിക്കിന്റെ ജനനം. അമ്മയെക്കുറിച്ച് പറഞ്ഞു കേട്ട അറിവു മാത്രം. 'ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏൽപ്പിക്കണം' എന്ന അഭ്യർത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടർ ഫ്ളൂക്ഫെല്ലിനെ എൽപ്പിച്ച ശേഷം അനസൂയ ആശുപത്രിയിൽനിന്നു പോയി.
തലശേരിയിൽ നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനിൽ പഠിപ്പിച്ചിരുന്ന ജർമൻ സ്വദേശികളായ എഞ്ചിനീയർ ഫ്രിറ്റ്സും ഭാര്യ എലിസബത്തും മലേറിയക്കു ചികിത്സ തേടി ലെംബാർഡ് ആശുപത്രിയിലെത്തിലെത്തിയതായിരുന്നു. അവർ അവിടെ നിന്നു ദത്തെടുത്തത് ആ കുഞ്ഞിനെയായിരുന്നു. അമ്മ തിരികെയെത്തുമോയെന്നു കാത്തിരുന്നു 2 വർഷം കഴിഞ്ഞപ്പോൾ ഫ്രിറ്റ്സും എലിസബത്തുംപത്രങ്ങളിൽ പരസ്യം നൽകി. ആരും അന്വേഷിച്ച് വന്നില്ല.
advertisement
തലശേരി ജീവിതത്തിനു ശേഷം ഫ്രിറ്റ്സും എലിസബത്തും സ്വിറ്റ്സർലൻഡിലെ ഥൂൺ എന്ന ചെറു പട്ടണത്തിലേക്കു മടങ്ങി. അവർക്കു 2 പെൺകുട്ടികൾ കൂടി ജനിച്ചു.
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയശേഷം സൈക്കോളജിയിലും മാനേജ്മെൻറ് ആൻഡ് ഇന്നവേഷനിലും ഉപരിപഠനം നടത്തിയ നിക് ഇപ്പോൾ മാനേജ്മെൻറ് ആൻഡ് ഇന്നൊവേഷനിൽ അറിയപ്പെടുന്ന പ്രഭാഷകനും വ്യവസായ സംരംഭകനുമാണ്. സ്വിറ്റ്സർലൻഡിൽ ജനപ്രിയമായിക്കഴിഞ്ഞ ഇഞ്ചിനീര് പാനീയം അദ്ദേഹത്തിന്റേതാണ് – പേര് സിൻജി.
advertisement
2002 ലാണു രാഷ്ട്രീയപ്രവേശം. 2017 ൽ എംപിയുമായി. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ബന്ധമുള്ള എംപിമാരുടെ സമ്മേളനത്തിനായി ഡൽഹിയിൽ വന്നപ്പോൾ നിക്കിന്റെ ജീവിത കഥ കേട്ട്, ഒഡീഷയിലെ കലിംഗ സർവകലാശാല സ്ഥാപകനും രാജ്യസഭാംഗവുമായ അച്യുത് സാമന്ത അന്തം വിട്ടു. തൊട്ടടുത്ത വർഷം കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു.
സ്വിറ്റ്സർലൻഡുകാരി ബിയാട്രീസിന ആണ് ഭാര്യ. ആദ്യത്തെ മകൾ പിറന്നപ്പോൾ അനസൂയ എന്നു തന്നെ പേരിട്ടു. 2 ആൺകുട്ടികളും പിറന്നു– ലെ ആന്ത്രോയും മി ഹാറബിയും. തന്റെ ജീവിതകഥ പുസ്തകമാക്കണമെന്നാണ് നിക്കിന്റെ ആഗ്രഹം. കേരളത്തിന്റെ കായൽപ്പരപ്പിൽ 25ാം വിവാഹ വാർഷികം ആഘോഷിക്കാൻ ഓഗസ്റ്റിൽ നിക്ക് കേരളത്തിലെത്തുന്നുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2019 9:26 AM IST


