വായ്പ കുടിശ്ശിക അന്വേഷിക്കാൻ എത്തിയ എസ്ബിഐ ജീവനക്കാരിയെ കടം എടുത്തയാളുടെ മകൻ മർദിച്ചു. ഇളമ്ബള്ളൂർ സ്വദേശിനിയും കണ്ണനല്ലൂർ എസ്ബിഐയിലെ ജീവനക്കാരിയുമായ ആൽഫിയയാണ് ആക്രമണത്തിന് ഇരയായത്. പ്രതിയായ സന്ദീപ് ലാലിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.അക്രമ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
പ്രതിയായ സന്ദീപിന്‍റെ പിതാവ് എസ് ബി ഐ യുടെ കണ്ണനല്ലൂർ ശാഖയില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് നിരവധി തവണ മുടങ്ങിയതോടെയാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ ബാങ്ക് ജീവനക്കാരി എത്തിയത്.ഈ സമയം സന്ദീപിന്‍റെ പിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.ബാങ്ക് നടപടി ക്രമങ്ങൾ സംസാരിച്ചു നിന്നപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
advertisement
ഓട്ടോയിൽ രക്ഷപെടാൻ ശ്രമിച്ച ജീവനക്കാരിയെ സന്ദീപ് ലാൽ തടയുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.മർദനമേറ്റ ആല്‍ഫിയ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. തുടർന്ന് ആല്‍ഫിയയുടെ പരാതിയില്‍ കൊട്ടിയം പൊലീസ് കേസെടുത്തു. ഇൻസ്പെക്ടർ പി. പ്രദീപ്, എസ്‌ഐ നിതിൻ നളൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബാങ്ക് ജീവനക്കാരി തന്റെ മുഖത്ത് അടിച്ചത് കൊണ്ടാണ് മർദിച്ചതെന്നാണ് സന്ദീപ് ലാൽ പോലീസിന് മൊഴി നൽകിയത്. ജീവനക്കാരി അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.സ്ത്രീത്വത്തെ അപമാനിച്ചതിനും, ജോലി തടസപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ സന്ദീപിനെ റിമാൻഡ് ചെയ്തു.