TRENDING:

സുറിയാനി ക്രിസ്ത്യൻ ഐക്യത്തിന്റെ 75 വർഷം: സെക്കന്ദരാബാദ് സെന്റ് ആൻഡ്രൂസ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ

Last Updated:

നവംബർ 30 ഞായറാഴ്ച, സെൻ്റ് ആൻഡ്രൂസ് പെരുന്നാളിനോടനുബന്ധിച്ചായിരുന്നു ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സെക്കന്തരാബാദ്: ഹൈദരാബാദിലെ സുറിയാനി ക്രിസ്ത്യൻ സമൂഹത്തിന്റെ വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും നാഴികക്കല്ലായ സെക്കന്തരാബാദ് സെൻ്റ് ആൻഡ്രൂസ് ഓർത്തഡോക്സ് ചർച്ച് (വലിയപള്ളി), പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. നവംബർ 30 ഞായറാഴ്ച, സെൻ്റ് ആൻഡ്രൂസ് പെരുന്നാളിനോടനുബന്ധിച്ചായിരുന്നു ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം.
News18
News18
advertisement

“എക്യുമെനിസവും കാരുണ്യവും” എന്നതാണ് ജൂബിലി ആഘോഷങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം. ബാംഗ്ലൂർ സഹായ മെത്രാപ്പോലീത്ത വർഗ്ഗീസ് മാർ ഫീലക്സിനോസിന്റെ നേതൃത്വത്തിലാണ് ജൂബിലി ആഘോഷങ്ങൾ. തെലങ്കാന കേഡറിൽ ഉള്ള മലയാളി IFS ഓഫീസർ പ്രിയങ്ക വർഗീസ് ആയിരുന്നു ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യാതിഥി. ബാംഗ്ലൂർ ഭദ്രാസനത്തിന് കീഴിലാണ് വലിയപള്ളി എന്നറിയപ്പെടുന്ന സെൻ്റ് ആൻഡ്രൂസ് ഓർത്തഡോക്സ് ചർച്ച്. ഫാ. ബിനോ സാമുവലാണ് ഇപ്പോഴത്തെ ഇടവക വികാരി.

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ, രക്തദാന ക്യാമ്പുകൾ, യുവജന കായികമേള, ഹൈദരാബാദിലെയും സെക്കന്തരാബാദിലെയും എല്ലാ മലയാളി ഇടവകകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീത സന്ധ്യ, പൊതുസമൂഹത്തെ സഹായിക്കാനായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.

advertisement

മുൻപ് 'സ്കോട്ടിഷ് ചർച്ച്' എന്നറിയപ്പെട്ടിരുന്ന സെൻ്റ് ആൻഡ്രൂസ് ചർച്ച്, സെക്കന്തരാബാദ് കന്റോണ്മെന്റിൽ താമസിച്ചിരുന്ന ഇംഗ്ലീഷ് സൈനികരുടെയും കുടുംബങ്ങൾക്കും ആരാധന നടത്തുന്നതിനായി 1865-ൽ ബ്രിട്ടീഷുകാരാണ് നിർമ്മിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, പള്ളി ഭാരത സർക്കാർ ഏറ്റെടുക്കുകയും പിന്നീട് സുറിയാനി ക്രിസ്ത്യൻ സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. 1948 മാർച്ച് 5-ന്, മാർത്തോമ്മാ, ഓർത്തഡോക്സ്, സി.എസ്.ഐ. (CSI) സഭകളിലെ അംഗങ്ങളെ ഉൾക്കൊണ്ടുള്ള 'യുണൈറ്റഡ് മലയാളം കോൺഗ്രിഗേഷൻ' ചരിത്രപ്രസിദ്ധമായ ഈ പള്ളി ഔദ്യോഗികമായി ഏറ്റെടുത്തു.1951-ൽ ഓർത്തഡോക്സ് ഇടവക സ്ഥാപിക്കപ്പെട്ടു.

advertisement

പിന്നീട് മാത്യൂസ് മാർ ബർണബാസ് മെത്രാപ്പോലീത്തയായിത്തീർന്ന ഫാ. കെ.കെ. മാത്യൂസ് ആയിരുന്നു ആദ്യ വികാരി. 2002-ൽ പഴയ കെട്ടിടം പൊളിച്ചുനീക്കി. 2002 ഡിസംബർ 1-ന് ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഐറേനിയോസ് പുതിയ പള്ളിക്ക് തറക്കല്ലിട്ടു. 2005 മാർച്ചിൽ, കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് മാർ തിമോത്തിയോസ് പുതിയ പള്ളിയുടെ കൂദാശ നിർവ്വഹിച്ചു. കൂദാശാ വേളയിൽ, പരുമല തിരുമേനിയുടെയും (സെൻ്റ് ഗീവർഗ്ഗീസ്), വട്ടശ്ശേരിൽ തിരുമേനിയുടെയും (സെൻ്റ് ദീവന്നാസിയോസ്) വിശുദ്ധ തിരുശേഷിപ്പുകൾ പള്ളിയിൽ സ്ഥാപിക്കുകയും ഇതിനെ ആത്മീയ പൈതൃകമുള്ള തീർത്ഥാടനകേന്ദ്രമായി വിശുദ്ധീകരിക്കുകയും ചെയ്തു.

advertisement

ഇന്ന്, ഓർത്തഡോക്സ്, മാർത്തോമ്മാ എന്നീ രണ്ട് വലിയ സഭകൾ ഒരേ കോമ്പൗണ്ടിൽ തോളോട് തോൾ ചേർന്ന് നിൽക്കുന്നു. ഈ അതുല്യമായ സഹവർത്തിത്വം പതിറ്റാണ്ടുകളായുള്ള എക്യുമെനിസം, പരസ്പര ബഹുമാനം, ഉറച്ച വിശ്വാസം എന്നിവയുടെ ജീവിക്കുന്ന സാക്ഷ്യമാണ്. ഗണേശ ക്ഷേത്രത്തിനും മാർത്തോമ്മാ പള്ളിക്കും സമീപം സ്ഥിതി ചെയ്യുന്ന സെൻ്റ് ആൻഡ്രൂസ് ഓർത്തഡോക്സ് വലിയപള്ളി സെക്കന്തരാബാദിലെ ഒരു ആത്മീയ നാഴികക്കല്ലായി മാറിയിരിക്കുന്നു. ഇന്ന്, രജിസ്റ്റർ ചെയ്ത 400-ഓളം കുടുംബങ്ങളും, പതിവായി ആരാധനയിൽ പങ്കെടുക്കുന്ന നൂറുകണക്കിന് മറ്റ് വിശ്വാസികളും ഈ ഇടവകയുടെ ഭാഗമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

“ഈ പ്ലാറ്റിനം ജൂബിലി നമ്മുടെ ഇടവകയുടെ യാത്രയുടെ ആഘോഷം മാത്രമല്ല, ഹൈദരാബാദിലേക്ക് സുറിയാനി ക്രിസ്ത്യൻ ആരാധന കൊണ്ടുവന്ന നമ്മുടെ പൂർവികരുടെ ദർശനത്തിന്റെ ആദരിക്കൽ കൂടിയാണ്. വിശ്വാസം, ഐക്യം, സേവനം എന്നിവയുടെ വിളക്കുമാടമായി നാം ഇന്ന് നിലകൊള്ളുന്നു,” ഇടവക വികാരി ഫാ. ബിനോ സാമുവൽ പറഞ്ഞു. സെൻ്റ് ആൻഡ്രൂസ് ഓർത്തഡോക്സ് വലിയപള്ളി 76-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, എക്യുമെനിക്കൽ ബന്ധങ്ങൾ വളർത്താനും കാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും പള്ളി പ്രതിജ്ഞാബദ്ധമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുറിയാനി ക്രിസ്ത്യൻ ഐക്യത്തിന്റെ 75 വർഷം: സെക്കന്ദരാബാദ് സെന്റ് ആൻഡ്രൂസ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ
Open in App
Home
Video
Impact Shorts
Web Stories