നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെന്റ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്കിയ പരാതി അന്വേഷിച്ച കമ്മീഷൻ അംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംസ്ഥാന- ജില്ലാ നേതാക്കൾക്കു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറിക്ക് യുവതി പരാതി നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഇവരുടെ റിപ്പോർട്ടിന്മേൽ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും ചർച്ചചെയ്താണു നടപടി സ്വീകരിച്ചത്. പുറത്താക്കലിനു തൊട്ടുതാഴെയുള്ള ശിക്ഷയാണ് സസ്പെൻഷൻ.
advertisement
ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന് ശുപാര്‍ശ. സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം ലഭിക്കുമെങ്കിലും ഏത് പാർട്ടി ഘടകത്തിൽ പ്രവർത്തിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. എന്നാൽ ശശിയ്ക്കെതിരെയുള്ള നടപടി സി പി എം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എം ബി രാജേഷിന്റെ പാലക്കാട്ടെ തെരഞ്ഞെടുപ്പു തോൽവിയയ്ക്ക് പിന്നിൽ ശശിയുടെ ഇടപെടലാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതിൽ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാട് ശശിയുടെ ഘടകം ഏതാണെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാണ്.
