ഇടതു പക്ഷ മുന്നണിയും സിപിഎമ്മും പറഞ്ഞ അതേ കാര്യങ്ങൾ തന്നയാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായ ശശി തരൂരിനും പറയേണ്ടി വന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉത്തരവാദിത്തപ്പെട്ട നിലപാട് സ്വീകരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കേരളത്തിലെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിച്ചും ആളോഹരി വരുമാനം വർദ്ധിപ്പിച്ചും ലോകത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് പത്തിരുപത് വർഷം കൊണ്ട് കേരളത്തെ എത്തിക്കാനാകുമെന്നാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്. ആ തലത്തിലേക്ക് കേരളത്തെ ഉയർത്തുന്ന പ്രവർത്തനത്തെ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ വെച്ച് മറകടിക്കാൻ ആകില്ല എന്നാണ് ശശി തരൂർ പറഞ്ഞതെന്നും അത് തികച്ചും ശരിയായ കാര്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
advertisement
പാർട്ടി വിട്ടാലും ശശി തരൂർ അനാഥനാകില്ലെന്നും അദ്ദേഹം ഇത്രകാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമാണെന്നുമാണ് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക് പ്രതികരിച്ചത്. തരൂർ ലോകം അറിയപ്പെടുന്ന ചിന്തിക്കുന്ന മനുഷ്യനാണെന്നും അദ്ദേഹം യാഥാർത്ഥ്യം വിളിച്ചു പറഞ്ഞുഎന്നും സിപിഎം നേതാവ് ഇ പി ജയരാജനും പ്രതികരിച്ചു.
കേരളത്തിൽ കോൺഗ്രസിൽ ഒരു നേതാവില്ലെന്നും കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ തന്റെ മുന്നിൽ മറ്റു വഴികൾ ഉണ്ടെന്നുമാണ് ശശി തരൂർ എംപി ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിനായി പാർട്ടിയുടെ അടിത്തറ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തരൂർ പറഞ്ഞു. കോൺഗ്രസ് അടിത്തറ ശക്തമാക്കാൻ ശ്രമിച്ചില്ലെങ്കിൽ, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നുമായിരുന്നു തരൂർ പറഞ്ഞത്.
മുമ്പ് കേരളത്തിന്റെ വ്യവാസായ രംഗത്തുണ്ടായ വലർച്ചയെ പ്രശംസിച്ച് ശശി തരൂർ എഴുതിയ ലേഖനത്തെ പിന്തുണച്ച് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.