ലൈംഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറേയും സ്റ്റാഫിനേയും പ്രതി ചേര്‍ത്തു . ഫസല്‍, ആല്‍വിന്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. രാഹുലിനെ രക്ഷപെടാന്‍ സഹായിച്ചതിനാണ് ഇവരെ പ്രതി ചേർത്തത്. ഇരുവരെയും നോട്ടിസ് നല്‍കി വിട്ടയച്ചു.
അതേസമയം,മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നു.
advertisement
ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നും, സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയതെന്നുമാണ് മുൻകൂർ ജാമ്യഹർജിയിലെ രാഹുലിന്റെ വാദം. അന്വേഷണത്തിന് തന്നെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമില്ലെന്നും പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും തന്റെ വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും രാഹുൽ നൽകിയ ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യാപേക്ഷ ശനിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
