പുഴയിലെ താൽക്കാലിക പാലം ഉപയോഗപ്പെടുത്തുന്നതിനും മറ്റുമുള്ള ക്രമീകരണങ്ങളെക്കുറിച്ചും 21 ഇന നിർദ്ദേശങ്ങളിൽ പരാമർശിക്കുന്നുണ്ട്. അതേസമയം റവന്യൂ വകുപ്പ് പുറപ്പെടുവിച്ച സ്റ്റോപ് മെമ്മോ റദ്ദാക്കുകയോ മഹാമാഘമഹോത്സവം നടത്തുന്നതിന് ഔദ്യോഗികാനുമതി രേഖാമൂലം നൽകുകയോ ചെയ്തിട്ടില്ല. എന്നാൽ വിവരിച്ചിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കാതെയുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങളുടെയും പൂർണമായ ഉത്തരവാദിത്തം മാഘമകമഹോത്സവത്തിന്റെ സംഘാടക സമിതിക്കായിരിക്കുമെന്നും കളക്ടർ ഇതു സംബന്ധിച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
advertisement
ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് കുംഭമേള.ജനുവരി 19-ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് മേള ഉദ്ഘാടനംചെയ്യുന്നത്. ഭാരതപ്പുഴയിൽ മണൽ നീക്കി താത്കാലികമായി പാലം നിർമിക്കുന്നത് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞിരുന്നു.
പുഴ കൈയേറി പാലം നിർമിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌മെമ്മോ നൽകിയത്. സംഘാടകസമിതി കൺവീനർ വിനയകുമാറിനാണ് വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌മെമ്മോ നൽകിയത്.
ഒരാഴ്ചയോളമായി ഭാരതപ്പുഴയിൽ മണൽ നീക്കി താത്കാലിക പാലം നിർമാണം നടക്കുന്നുണ്ട്. കുംഭമേളയുടെ പൂജകളും മറ്റും നടക്കുമെന്ന് കരുതുന്ന പുഴയുടെ മധ്യഭാഗത്തുള്ള മണൽപ്പരപ്പിലേക്കു പോകാനാണ് താത്കാലിക പാലം. മൂന്നുദിവസം മുൻപാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ചൊവ്വാഴ്ച വീണ്ടും നിർമാണം തുടങ്ങിയപ്പോൾ റവന്യൂ അധികൃതരും പോലീസും എത്തി നിർമാണം നിർത്തിവെക്കണമെന്ന് നിർദേശിക്കുകയായിരുന്നു.
പാലം നിർമാണത്തിന് അനുമതിതേടി മഹാമാഘമക ഉത്സവ സംഘാടകസമിതി നവംബർ 14-ന് കളക്ടർക്ക് അപേക്ഷ നൽകിയിരുന്നതായി സംഘാടകർ പറഞ്ഞു. മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ താത്കാലിക പാലം നിർമാണം ആരംഭിച്ചത്. സർവോദയമേളയുടെ ഭാഗമായി മുൻപ് എല്ലാവർഷവും സമാനമായരീതിയിൽ താത്കാലിക പാലം നിർമാണം നടക്കാറുള്ളതാണെന്നും ഇപ്പോഴത്തെ നടപടിക്കുപിന്നിലെന്താണെന്ന് അറിയില്ലെന്നും സംഘാടകർ പറഞ്ഞു.
